സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാർ മുടി മുറിച്ചു പ്രതിഷേധിക്കുന്നു.അമ്പതു ദിവസമായി തുടരുന്ന ആശമാരുടെ സമരമാണ് ഇപ്പോൾ വേറിട്ട രീതിയിലേക്ക് കടന്നിരിക്കുന്നത്.തല മുണ്ഡനം ചെയ്‌തും മുടി മുറിച്ചുമാണ് ആശമാർ പ്രതിഷേധിക്കുന്നത്. മുറിച്ച മുടിയും കയ്യിലേന്തി മുദ്രാവാക്യം വിളിച്ച് റോഡിലൂടെ പ്രതിഷേധ മാർച്ച് നടത്തുകയാണ് ആശമാർ. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകൾ ആശമാർ മാറ്റി മാറ്റി പരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചും പ്രതിഷേധിക്കാൻ ആശമാർ തീരുമാനിച്ചത്.
വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സമരം കടുപ്പിച്ച് മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് കടക്കാൻ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു. ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ എന്നാണ് സമരക്കാരുടെ മുദ്രാവാക്യം. സമര നേതാവ് മിനിയാണ് ആദ്യം മുടിമുറിച്ചത്. പത്മജ എന്ന ആശവർക്കർ തല മുണ്ഡനം ചെയ്തുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചത്. എത്രത്തോളം മുടിമുറിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സമരനേതാക്കൾ വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാണ് ഇവരുടെ തീരുമാനം.