വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരേ ബോധവത്കരണം നടത്താൻ ഒരുങ്ങി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ‘റിസ്ക് എടുക്കേണ്ടത് പ്രസവത്തിലല്ല, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രികൾതന്നെ തിരഞ്ഞെടുക്കാം’… വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരേ ആരോഗ്യവകുപ്പിന്റെ ബോധവത്കരണ പ്രചാരണവാചകമാണിത്.

ജനപ്രതിനിധികളുടെയും സാമുദായിക, സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ബോധവത്കരണം ശക്തമാക്കാൻ ഡിഎംഒമാർക്ക് നിർദേശം കൊടുത്തു. ഒപ്പം മറ്റുവകുപ്പുകളുടെ സഹകരണം തേടാനും ആവശ്യപ്പെട്ടു.‘പ്രസവം ഏതുസമയത്തും അതിസങ്കീർണമായേക്കാം. അത് കൈകാര്യംചെയ്യാൻ സൗകര്യമുറപ്പാക്കണം, കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, അപകടം വരുന്നത് പറഞ്ഞറിയിച്ചിട്ടല്ലല്ലോ, പ്രസവസമയത്തെ അമിതരക്തസ്രാവം പ്രവചിക്കാനാവില്ല’ എന്നിങ്ങനെയുള്ള പ്രചാരണവാചകങ്ങൾ ആരോഗ്യവകുപ്പ് തയ്യാറാക്കുകയും ഇതുസംബന്ധിച്ച പോസ്റ്ററുകൾ പ്രചരിപ്പിക്കും.അതെസമയം സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവരുടെ പേരിൽ നടപടിയെടുക്കാനും ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

2024 ഏപ്രിൽമുതൽ 2025 ഫെബ്രുവരിവരെ നടന്ന 2,94,058 പ്രസവങ്ങളിൽ 382 എണ്ണം വീടുകളിലാണ് നടന്നതെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കിൽ പറയുന്നത്.വീട്ടിൽ പ്രസവിച്ചവരെ സംഘടിപ്പിച്ച് നടത്തിയ പ്രചാരണപരിപാടിയിൽ നിയമനടപടിയാവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്‌സിങ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയിരുന്ന പരാതി അന്വേഷണത്തിന് കൈമാറി.

അതെസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ബോധവത്കരണവും നടത്തും. സാമൂഹികപ്രവർത്തകയും താനൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭ നൽകിയ നിവേദനം പരിഗണിച്ചാണ് തദ്ദേശവകുപ്പിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *