സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ടും ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും ബാക്കിയുള്ള 9 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പുമാണ്. നാളെ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നാണ് പ്രവചനം.

അറബിക്കടലിൽ ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലുണ്ടായ അതിശക്ത മഴയിൽ നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്‌ിരുന്നു. അതേസമയം, അപകടസാഹചര്യങ്ങൾ ഉണ്ടായാൽ ഉടനെ റിപ്പോർട്ട് ചെയ്യണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം തിരുവനന്തപുരത്ത് ഇന്നലെ രാത്രിയിൽ പെയ്‌ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. വിവിധ ഇടങ്ങളിൽ മരംകടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ലൈനുകൾ തകരാറിലാവുകയും ചെയ്തു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന് സമീപം മരം വീണ് യുവാവിന് പരിക്കേറ്റു. രാത്രി എട്ടുമണിയോടുകൂടിയാണ് ജില്ലയിൽ റെഡ് അലോട്ട് പ്രഖ്യാപിക്കുന്നത്. വരുന്ന മൂന്ന് മണിക്കൂർ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പ്. മിനിറ്റുകൾക്കുള്ളിൽ തലസ്ഥാന നഗരത്തിലും സമീപപ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയും ആരംഭിച്ചു.

ശക്തമായ കാറ്റിൽ നഗരത്തിൽ ബേക്കറി ജംഗ്ഷൻ, വെള്ളയമ്പലം, ആൽത്തറ, പാങ്ങോട് എന്നിവിടങ്ങളിൽ മരം റോട്ടിലോക്ക് വീണു. വാഹനഗതാഗതം തടസപ്പെട്ടു. ഉടൻ ഫയർഫോഴ്‌സ് എത്തി മരങ്ങൾ മുറിച്ചു നീക്കി ഗതാഗത പുനഃസ്ഥാപിക്കുകയായിരുന്നു. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി എന്റെ കേരളം വിപണന പ്രദർശനമേള നടന്ന കനകക്കുന്നിലും നാശനഷ്ട‌ങ്ങൾ ഉണ്ടായി. പ്രദർശന മേളയുടെ കവാടം കാറ്റിൽ മറിഞ്ഞുവീണു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. അണ്ടൂർക്കോണം പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ കാറ്റിൽ വൻ കൃഷിനാശം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *