തിരുവനന്തപുരം: കെഎസ്ആര്‍ടിസി ക്കായി അനുവദിച്ചിരിക്കുന്ന 31 ദേശസാത്കൃതപാതകളില്‍ അഞ്ഞൂറിലധികം സമാന്തര സര്‍വീസുകളാണ് അനധികൃതമായി ഓടുന്നത് .സംസ്ഥാനത്തിനുള്ളില്‍ ഇന്റര്‍സിറ്റി എസി ബസുകളിലേക്ക് അന്തർസംസ്ഥാനപാതകള്‍ കേന്ദ്രീകരിച്ചിരുന്ന സ്വകാര്യബസുകാര്‍ മാറിയാണ് നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്നത്.
പ്രതിദിനം രണ്ടരക്കോടി രൂപയോളം വരുമാനം സംരക്ഷിത റൂട്ടുകളില്‍ കടന്നുകയറി ഓടുന്ന ഇവർ നേടുന്നുണ്ട്. ഈ ബസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും ആശങ്കയിലാണ്.
അടുത്തിടെ വന്‍പ്രചാരണത്തോടെയാണ് ഒരു സ്വകാര്യബസ് കെഎസ്ആര്‍ടിസിക്കുമാത്രം അനുമതിയുള്ള എറണാകുളം-തൃശ്ശൂര്‍ പാതയില്‍ ഓടിത്തുടങ്ങിയത്. സമയവും റൂട്ടും ടിക്കറ്റ് നിരക്കും ഇത്തരം സ്വകാര്യബസുകാർ നിശ്ചയിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കും.ബുക്കിങും ഓണ്‍ലൈന്‍ വഴി തന്നെ സ്വീകരിക്കും.
നിയമപ്രകാരം ഈ പാതയില്‍ സ്വകാര്യബസ് പെര്‍മിറ്റ് അനുവദിക്കില്ല. കോണ്‍ട്രാക്ട് കാരേജ്,ഓള്‍ ഇന്ത്യ പെര്‍മിറ്റുകള്‍ എടുത്തശേഷം അനധികൃതമായി ബസായി ഓടുന്നതാണ് രീതി.
റൂട്ട് ബസുകള്‍ക്ക് മാത്രമാണ് യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങള്‍, സ്റ്റോപ്പുകള്‍, സമയപട്ടിക എന്നിവ പരസ്യപ്പെടുത്താന്‍ അനുമതിയുള്ളത്.ഹൈക്കോടതി ഇത് നിയമവിരുദ്ധമാണെന്ന് വിധിച്ചിട്ടും മോട്ടോര്‍വാഹനവകുപ്പിന് അനക്കമില്ല.
കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പ് 1700 ദീര്‍ഘദൂരബസുകളുടെ വരുമാനമാണ് . ഇതിലെ ഇടിവ് സാമൂഹികപ്രതിബദ്ധതയുടെ പേരിലുള്ള മറ്റു സര്‍വീസുകളുടെ നിലനിൽപിനെ ബാധിക്കും