സ്ട്രാറ്റോസ്‌ഫെറിക് എയര്‍ഷിപ്പ് വികസിപ്പിച്ച് ഇന്ത്യ; ഗവേഷകരെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: അപൂര്‍വം ചില രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായ സ്ട്രാറ്റോസ്‌ഫെറിക് എയര്‍ഷിപ്പ് സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഉപസ്ഥാപനമായ ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എഡിആര്‍ഡിഇ) ആണ്. മധ്യപ്രദേശിലെ ഷിയോപുരില്‍ വെച്ചാണ് ഇതിന്റെ പരീക്ഷണം.

മെയ് മൂന്നിന് നടന്ന പരീക്ഷണത്തില്‍ ഭൗമോപരിതലത്തില്‍ നിന്ന് 17 കിലോമീറ്ററോളം ഉയരത്തില്‍ അന്തരീക്ഷത്തിന്റെ ഏറ്റവും ഉയര്‍ന്ന പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് ഇതിനെത്താനായി. 62 മിനിറ്റോളം നീണ്ടുനിന്ന പരീക്ഷണമായിരുന്നു. പരീക്ഷണം വിജയകരമായിരുന്നുവെന്നും ഇതില്‍ സ്ഥാപിച്ചിരുന്ന സെന്‍സറുകളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

സ്ട്രാറ്റോസ്‌ഫെറിക് എയര്‍ഷിപ്പ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.ഭാവിയില്‍ കൂടുതല്‍ ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഷിപ്പ് മോഡലുകള്‍ വികസിപ്പിക്കുന്നതിന് ഈ പരീക്ഷണവിജയം നിര്‍ണായക ഘടകമാകും. ചെലവു കുറഞ്ഞ ഭൗമ നിരീക്ഷണം, പ്രതിരോധ നടപടികള്‍, നിരീക്ഷണം, വിവര ശേഖരണം, സ്വീകരിക്കല്‍ എന്നിവയ്ക്കാണ് ഇത്തരം എയര്‍ഷിപ്പുകള്‍ ഉപയോഗിക്കുക. അമേരിക്ക, റഷ്യ, ചൈന, തുടങ്ങിയ രാജ്യങ്ങളിൽ നിലവില്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മറ്റുരാജ്യങ്ങളില്‍ ചാരപ്രവര്‍ത്തനം നടത്താനും അതിര്‍ത്തി നീരീക്ഷണത്തിനും എയര്‍ഷിപ്പുകള്‍ ഉപയോഗിക്കാറുണ്ട്. അതെസമയം വളരെ ഉയരത്തില്‍ പറക്കുന്നതുകൊണ്ട് പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടുകയില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *