ഇന്ത്യ – പാക് അതിർത്തിയിൽ പരസ്പര വിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ ആർമി . രണ്ട് രാജ്യങ്ങളുടെയും ഡിജിഎംഒമാർ (സൈനിക പ്രവർത്തനങ്ങളുടെ ഡയറക്ടർ ജനറൽ) തമ്മിൽ 2025 മെയ് 10 ന് വെടിനിർത്തലിന് ധാരണയിൽ എത്തിയിരുന്നു. ഇതു കൂടാതെ അതിർത്തിയിൽ പരസ്പര വിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്ന് ഇന്ത്യൻ ആർമി ഹ്രസ്വ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ മറക്കില്ലെന്ന് പ്രതിരോധമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൽ സൈന്യത്തിന്‍റെ ഒരു ലക്ഷ്യവും പിഴച്ചില്ലെന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് കൂട്ടിച്ചേർത്തു. കരസേനയിലെയും വ്യോമ സേനയിലെയും ഉദ്യോഗസ്ഥരെ കശ്മീരിൽ എത്തിയ പ്രതിരോധ മന്ത്രി നേരിട്ട് കണ്ട് അഭിനന്ദിച്ചു.
ഇതുവരെ ഇന്ത്യ ഭീകരതയ്‌ക്കെതിരെ നടത്തിയ ഏറ്റവും വലിയ ദൗത്യമാണ് ഓപ്പറേഷൻ സിന്ദൂർ. കഴിഞ്ഞ 40 വർഷമായി ഇന്ത്യ അതിർത്തിക്ക് അപ്പുറമുള്ള ഭീകരതയെ നേരിടുന്നു. ഭീകരതയ്‌ക്കെതിരെ ഏതറ്റംവരെയും പോകുമെന്ന് ഇന്ത്യ നേരത്തെ ലോകത്തിന് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. അവർ ഇന്ത്യയുടെ നെറ്റിയിൽ മുറിവേൽപ്പിച്ചു.
എന്നാൽ ഞങ്ങൾ അവരുടെ നെഞ്ചിലാണ് കനത്ത പ്രഹരമേൽപ്പിച്ചത്. പാകിസ്താനിൽ നിന്നും ഒളിച്ചോടിയ ഭീകരർ ലോകത്ത് എവിടെയും സുരക്ഷിതരല്ല.അവർ നിരുത്തരവാദിത്തപരമായാണ് ഇന്ത്യയ്‌ക്ക് നേരെ ആണവായുധ ഭീഷണി ഉന്നയിച്ചത്. എന്നാൽ ഇന്ത്യ അതൊന്നും കാര്യമാക്കാതെയാണ് തിരിച്ചടിച്ചതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.