സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്താനെതിരായ നടപടികള്‍ തുടരുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ചിട്ടുള്ള നയതന്ത്ര നടപടികള്‍ ഇനിയും തുടര്‍ന്നേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികള്‍ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ചര്‍ച്ചകളുടെ ഭാഗമായി പാകിസ്താനുമായി വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രില്‍ 23-നാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചത്.

വെടിനിര്‍ത്തല്‍ ഏതെങ്കിലും തരത്തിലുള്ള ഉപാധികളോടെ അല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, മെയ് 12-ന് ഇരുരാജ്യങ്ങളും സൈനിക തലത്തില്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഉടമ്പടി ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ യുഎസ് മധ്യസ്ഥത വഹിച്ചുവെന്ന അദ്ദേഹത്തിന്റെ അവകാശവാദം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്.

ഉഭയകക്ഷി ധാരണയോടെയാണ് വെടിനിര്‍ത്തലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.ഇന്ത്യയുടെയും പാകിസ്താന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തലെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. മേയ് 12-ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഡിജിഎംഒമാര്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *