പാകിസ്താന് എതിരെ കൂടുതൽ കടുത്ത നടപടികളുമായി ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ അനുമതി നിഷേധിക്കുകയും പാക് കപ്പലുകൾക്കും വിലക്കേർപ്പെടുത്താനുമാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടായേക്കും. പാക് കപ്പലുകൾക്കും അനുമതി നിഷേധിക്കും. പാകിസ്താൻ ഇന്ത്യൻ എയർലൈനുകൾക്ക് നേരത്തെ തന്നെ വ്യോമപാത അടച്ചിരുന്നു.
26 പേരുടെ മരണത്തിന് ഇടയാക്കിയ ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യൻ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു.
ഇതിനുപിന്നാലെ ഇന്ത്യ പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയിരുന്നു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും, പാകിസ്താൻ പൗരന്മാർക്കുള്ള വിസകൾ പിൻവലിക്കുകയും, അട്ടാരി അതിർത്ത അടച്ചുപൂട്ടുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ സൈനിക നടപടിക്ക് സജ്ജമാണെന്ന് സൈന്യം അറിയിക്കുകയും ചെയ്തിരുന്നു.