ശ്രീനഗർ: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും അതിർത്തിയിൽ പാക് പ്രകോപനം. കുപ് വാര, ബാരാമുളള, പൂഞ്ച് തുടങ്ങി എട്ടിടങ്ങളിലാണ് പാക് വെടിവെയ്പ്പുണ്ടായത്. പൂഞ്ചിൽ വെടിവയ്പ്പുണ്ടായതിനെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. പ്രകോപനമില്ലാതെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ചു കൊണ്ടിരിക്കുന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേ സമയം, പഹൽഗാമിലെ ഭീകരാക്രമണത്തിലെ ഭീകരർക്കായി 14-ാം ദിവസവും കശ്മീരിൽ തെരച്ചിൽ തുടരുകയാണ്. അനന്ത്നാഗ് മേഖലയിലാണ് സൈന്യം തെരച്ചിൽ നടത്തുന്നത്. നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഇഷാക്ദർ വ്യക്തമാക്കി.