ഇന്ത്യയിലെ ആദ്യ പട്ടിണി കൊലപാതകം: ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കോടതി

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് കൊല്ലം അഡിഷനൽ സെഷൻസ് ജഡ്ജി എസ്. സുഭാഷ് കുറ്റക്കാരെന്നു കണ്ടെത്തിയത്. കേസിലെ മൂന്നാം പ്രതിയായ ചന്തുലാലിന്റെ പിതാവ് ലാലിയെ (66) ഒന്നര വർഷം മുൻപ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയതോടെ കേസിൽ നിന്നൊഴിവാക്കി. പട്ടിണി കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആദ്യ കേസാണെന്നു നിയമവിദഗ്ധർ വ്യക്തമാക്കുന്നു.

വിവാഹം കഴിഞ്ഞ് അഞ്ചര വർഷത്തിനുശേഷമാണ് തുഷാര (28) കൊല്ലപ്പെട്ടത്. 2019 മാർച്ച് 21ന് രാത്രി മകൾ മരിച്ചെന്ന വിവരം തുഷാരയുടെ കരുനാഗപ്പള്ളിയിലെ വീട്ടിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് അറിയിച്ചത്. ഇതറിഞ്ഞ് രാത്രി തന്നെ തുഷാരയുടെ പിതാവും മാതാവും സഹോദരനും ബന്ധുക്കളും കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തി മൃതദേഹം കണ്ടപ്പോൾ ദയനീയമായ ശോഷിച്ച രൂപത്തിലായിരുന്നു. അവർ പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

21 കിലോഗ്രാം ആയിരുന്നു മൃതദേഹത്തിന്റെ ഭാരം. പോസ്റ്റുമോർട്ടം റിപ്പോർട്ടൽ ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നായിരുന്നു കണ്ടെത്തൽ. എല്ലിനോടു ചേർന്ന ചർമം മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയർ ഒട്ടി വാരിയെല്ലു തെളിഞ്ഞു നട്ടെല്ലിനോടു ചേർന്നിരുന്നു. മസ്തിഷ്കത്തിലടക്കം ആന്തരികാവയവങ്ങളിൽ നീർക്കെട്ടു ബാധിച്ചിരുന്നു. 2013 ൽ ആയിരുന്നു ചന്തുലാലിന്റെയും കരുനാഗപ്പള്ളി അയണിവേലിൽ സൗത്ത് തുഷാര ഭവനിൽ തുഷാരയുടെയും വിവാഹം. തുഷാരയുടേത് നിർധന കുടുംബമാണെങ്കിലും 20 പവൻ സ്വർണവും 2 ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന് ഉറപ്പു നൽകി.സ്ത്രീധനത്തുക 3 വർഷത്തിനുള്ളിൽ നൽകാമെന്നു കാണിച്ചു പ്രതികൾ തുഷാരയെക്കൊണ്ടു കരാറിൽ ഒപ്പുവച്ചു.

3 വർഷത്തിനുള്ളിൽ പണം നൽകാൻ സാധിച്ചിലെങ്കിൽ 5 സെന്റ് സ്ഥലം നൽകണമെന്നായിരുന്നു കരാർ. എന്നാൽ, 3 മാസം പിന്നിട്ടപ്പോൾ മുതൽ തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. കൂടാതെ തുഷാരയെ സ്വന്തം വീട്ടിൽ പോകാനോ മാതാപിതാക്കളുമായി സഹകരിക്കാനോ കാണാനോ അനുവദിച്ചില്ല. അതിനിടയിൽ 2 പെൺകുട്ടികൾ ജനിച്ചെങ്കിലും അവരെ കാണാൻ പോലും തുഷാരയുടെ വീട്ടുകാരെ അനുവദിച്ചിരുന്നില്ല. തുഷാര മരിക്കുമ്പോൾ മക്കൾക്കു മൂന്നര, ഒന്നര വയസ്സ് വീതമായിരുന്നു പ്രായം. ശാസ്ത്രീയമായ തെളിവുകൾക്ക് ഉപരിയായി അയൽക്കാരുടെയും മൂന്നര വയസ്സുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴികൾ കേസിൽ വഴിത്തിരിവായി.

കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് അവർ കിടപ്പു രോഗിയാണെന്നു പ്രതികൾ പറഞ്ഞു ധരിപ്പിച്ചു. മാത്രമല്ല അമ്മയുടെ പേര് തുഷാര എന്നതിനു പകരം രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണു പ്രതികൾ അധ്യാപികയെ വിശ്വസിപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകനായ കെ.ബി. മഹേന്ദ്ര ഹാജരായി. ഡിവൈഎസ്പിമാരായ ദിനരാജ്, നാസറുദ്ദീൻ എന്നിവരാണ് അന്വേഷണം നടത്തിയത്. സിവിൽ പൊലീസ് ഓഫിസർമാരായ അജിത്, വിദ്യ തുടങ്ങിയവരായിരുന്നു പ്രോസിക്യൂഷൻ സഹായികൾ.

Leave a Reply

Your email address will not be published. Required fields are marked *