ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ കേരളത്തിലെത്തിൽ സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് പുരോഗമിക്കുകയാണ്. അതെസമയം റാണയുടെ ദക്ഷിണേന്ത്യന്‍ ബന്ധത്തെക്കുറിച്ചും, പ്രത്യേകിച്ച് കേരളത്തിലെത്തിയതിനെപ്പറ്റിയും ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തിവരുന്നുണ്ട്.
എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് പുറമേ നിലവില്‍ ഐബിയും റാണയെ ചോദ്യംചെയ്യുന്നുണ്ട്.2008-ലുണ്ടായ ബെംഗളൂരു സ്‌ഫോടനത്തിലും കേരളത്തില്‍നിന്ന് ഭീകരരെ റിക്രൂട്ട് ചെയ്തകേസിലും റാണയുടെ പങ്ക് വിശദമായി അന്വേഷിക്കാനാണ് ഏജന്‍സികളുടെ തീരുമാനം. തഹാവൂര്‍ റാണ കേരളത്തിലെത്തിയത് 2008 നവംബര്‍ 16-നാണ്. ഭാര്യയ്‌ക്കൊപ്പമായിരുന്നുകൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇയാളുടെ താമസം. 13 ഫോണ്‍നമ്പറുകളിലാണ് റാണ കൊച്ചിയില്‍ താമസിച്ചവേളയില്‍ ബന്ധപ്പെട്ടിരുന്നതെന്നും ഇതിനോടകം തന്നെ കണ്ടെത്തി.
ഇതേക്കുറിച്ച് നേരത്തേ അന്വേഷണം നടത്തിയിരുന്നെങ്കിലും ആ നമ്പറുകളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. നിലവില്‍ റാണ കസ്റ്റഡിയിലുള്ളതിനാല്‍ ഈ നമ്പറുകളെക്കുറിച്ചും കേരളത്തിലെ സന്ദര്‍ശനത്തെക്കുറിച്ചും ചോദ്യംചെയ്യാനും വിശദമായ അന്വേഷണം നടത്താനുമാണ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.2007-08 കാലഘട്ടത്തില്‍ ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായുള്ള റാണയുടെ ബന്ധവും, അക്കാലത്ത് ഗള്‍ഫില്‍ ഐഎസ്‌ഐ ചുമതലയുണ്ടായിരുന്ന പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥനുമായുള്ള ബന്ധം തുടങ്ങിയവയും അന്വേഷണപരിധിയിലുണ്ട്.