ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്‍റ് നടക്കുക
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശം ഒടുങ്ങും മുന്നേ വീണ്ടും ഫുട്ബോള്‍ ആരവം. ഐഎസ്എൽ, ഐ ലീഗ് ഫുട്ബോൾ ക്ലബ്ബുകൾ മാറ്റുരക്കുന്ന കലിംഗ സൂപ്പർ കപ്പിന് നാളെ (ഏപ്രിൽ 20) ഭുവനേശ്വറില്‍ തുടക്കമാകും. ഐഎസ്എല്ലില്‍ നിന്നുള്ള 13 ക്ലബ്ബുകളും ഐ-ലീഗിൽ നിന്നുള്ള മൂന്ന് ക്ലബ്ബുകളും ഉൾപ്പെടെ 16 ടീമുകളാണ് കളത്തിലിറങ്ങുന്നത്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ നേരിടും.
2024-25 സീസണിലെ അവസാന ലീഗ് സ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഎസ്എൽ ടീമുകള്‍ സൂപ്പർ കപ്പിലേക്കെത്തുന്നത്. ചർച്ചിൽ ബ്രദേഴ്‌സ്, ഗോകുലം കേരള, ഇന്‍റർ കാശി എന്നിവയാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഐ-ലീഗ് ക്ലബ്ബുകൾ. ചർച്ചിൽ ബ്രദേഴ്‌സ് മോഹൻ ബഗാനേയും ഗോകുലം കേരള എഫ്‌സി ഗോവയേയും ഇന്‍റർ കാശി ബെംഗളൂരു എഫ്‌സിയേയും നേരിടും.
ആദ്യ രണ്ട് സീസണുകളിൽ ആരാധകർ കണ്ടതിന് സമാനമായി, 2025 എഡിഷനും നോക്കൗട്ട് ഫോർമാറ്റിൽ പഴയ രീതിയിലാണ് നടത്തുന്നത്. ഏപ്രിൽ 20 നും 24 നും ഇടയിലാണ് റൗണ്ട് ഓഫ് 16 മത്സരങ്ങൾ നടക്കുന്നത്, ക്വാർട്ടർ മത്സരങ്ങൾ ഏപ്രിൽ 26 നും 27 നും രണ്ട് സെമികള്‍ ഏപ്രിൽ 30 നും നടക്കും സൂപ്പർ കപ്പ് ഫൈനൽ മെയ് 3 നും നടക്കും.
2025 ലെ കലിംഗ സൂപ്പർ കപ്പ് ജേതാവ് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 പ്ലേഓഫിൽ സ്ഥാനം ഉറപ്പാക്കും. കഴിഞ്ഞ പതിപ്പില്‍ ഈസ്റ്റ് ബംഗാളാണ് സൂപ്പർ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ബെംഗളൂരു, ഗോവ, ഒഡീഷ എന്നിവയാണ് മുമ്പ് സൂപ്പർ കപ്പ് നേടിയ മറ്റ് ടീമുകൾ.