മനാമ: ബഹ്റൈനിലെ പ്രമുഖ ഓയിൽ റിഫൈനിങ് കമ്പനിയായ ബാപ്കോ റിഫൈനറിയിൽ ചോർച്ചയെ തുടർന്ന് രണ്ട് മരണം. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് രാവിലെ നടന്ന സംഭവത്തെക്കുറിച്ച് ബാപ്കോ തന്നെയാണ് ഔദ്യോഗിക വിവരം പുറത്തുവിട്ടത്.
സ്ഥിതി നിയന്ത്രണ വിധേയമായെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചെന്നും അപകടത്തിൽ പരിക്കേറ്റയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണെന്നും ബാപ്കോ സ്ഥിരീകരിച്ചു. മരിച്ച രണ്ട് ജോലിക്കാരുടെ കുടുംബങ്ങൾക്ക് അനുശോചനവും പിന്തുണയുമറിയിക്കുന്നതായും ചികിത്സയിലുള്ള വ്യക്തിക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്നും വിശദീകരണത്തിൽ ബാപ്കോ അറിയിച്ചു.
ഇന്ന് രാവിലെ ഒരു യുണിറ്റിലെ വാൽവിൽ ചോർച്ച സംഭവിക്കുകയും അപകടത്തിന് കാരണമാവുകയുമായിരുന്നു. ആഭ്യന്തര, സിവിൽ ഡിഫൻസ് മന്ത്രാലയത്തിലെ അടിയന്തര സംഘങ്ങളും ബാപ്കോ റിഫൈനിങ്ങിൻ്റെ പ്രത്യേക അടിയന്തര സംഘവും അപകട സ്ഥലത്ത് ഉടൻ എത്തിച്ചേരുകയും നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു. ചോർച്ച അടച്ച് ജോലി പുനരാരംഭിച്ചതിനാൽ സ്ഥിതിഗതികൾ പൂർണനിയന്ത്രണത്തിലാണെന്നും കമ്പനി അറിയിച്ചു. ജീവമനക്കാരുടെ സുരക്ഷയിലും സംരക്ഷണത്തിലും ഞങ്ങൾ ശ്രദ്ധകൊടുക്കുന്നുവെന്നും ആവശ്യമുള്ള ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ അടിയന്തര സംഘങ്ങൾ തയ്യാറാണെന്നും ബാപ്കോ അറിയിച്ചു.