ആയുർദൈർഘ്യം 1.8 വർഷം കുറഞ്ഞു, കാരണം കോവിഡ്?

2019-നും 2021-നും ഇടയിൽ ആഗോള ആയുർദൈർഘ്യത്തിൽ 1.8 വർഷം കുറഞ്ഞതായി രേഖപ്പെടുത്തി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. അടുത്തകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. ജീവൻ എടുക്കുക മാത്രമല്ല ജീവിത നിലവാരത്തെ കാര്യമായി കോവിഡ് ബാധിച്ചുവെന്നും 2025 ലെ വേൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിൽ പറയുന്നു.

സമൂഹം ഇപ്പോഴും ആരോഗ്യ പുരോഗതി കൈവരിക്കുന്ന കാര്യത്തിൽ രണ്ട് തട്ടായിത്തന്നെ തുടരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. മികച്ച വായു ഗുണനിലവാരവും വെള്ളവും ശുചിത്വവും ലഭിച്ച് 140 കോടിയിലധികം ആളുകൾ ഒരുഭാഗത്ത് ആരോഗ്യകരമായ ജീവിതം നയിക്കുന്നു. മറുഭാഗത്ത് ഇവയെല്ലാം ആശങ്കാജനകമായി തന്നെ തുടരുകയാണ്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതെ ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നത് ഏകദേശം 43.1 കോടി ആളുകൾക്ക് മാത്രമാണ്. 63.7 കോടി ആളുകൾക്ക് മാത്രമാണ് ആരോഗ്യ അടിയന്തര സാഹചര്യങ്ങളിൽ മികച്ച സംരക്ഷണം ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ആഗോളതലത്തിൽ ആരോഗ്യരംഗം കൈവരിക്കുമെന്ന് പ്രതീക്ഷിച്ച ലക്ഷ്യങ്ങളിലും വളരെ താഴെയാണെന്നാണ് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നത്.

ഇതുകൂടാതെ, മാതൃ, ശിശു മരണങ്ങൾ വേണ്ടത്ര വേഗത്തിൽ കുറയുന്നില്ലെന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നു. മാതൃമരണങ്ങൾ 2000 നും 2023 നും ഇടയിൽ 40 ശതമാനത്തിലധികം കുറഞ്ഞിരുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണങ്ങൾ പകുതിയിലധികവും കുറഞ്ഞു. എന്നാൽ, ഈ പുരോഗതി ഇപ്പോൾ നിലച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

മതിയായ ഫണ്ടില്ലാത്തത്, പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ്, വാക്സിനേഷൻ, സുരക്ഷിതമായ പ്രസവം തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ഇതിന് കാരണമായി അധികൃതർ പറയുന്നത്. ഉടനടി നടപടിയുണ്ടായില്ലെങ്കിൽ 2030-ഓടെ 7,00,000 മാതൃ മരണങ്ങളും അഞ്ച് വയസ്സിന് താഴെയുള്ള 80 ലക്ഷം ശിശു മരണങ്ങളും ലോകത്ത് ഉണ്ടാകാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *