മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസം, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് കെ ബാബുവാണ് തള്ളിയത്.

മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെ മാത്യു കുഴൽനാടൻ എം എൽ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് ഹൈക്കോടതി ഇപ്പോള്‍ തള്ളിയത്. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്‍റെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമാണ് വാദം. ഹർജിയിൽ മാസങ്ങൾക്കുമുമ്പ് വാദം പൂ‍ർത്തിയാക്കിയ സിംഗിൾ ബെഞ്ച്, കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു.

അതേസമയം അഴിമതിയ്‌ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും,താൻ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണ് അതെന്നും മാത്യു കുഴൽനാടൻ എം എൽ എ പ്രതികരിച്ചു. മുഖ്യമന്ത്രിയ്‌ക്കെതിരായ കേസാണ്. ഒട്ടും എളുപ്പമായിരിക്കില്ല എന്നറിഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. സംസ്ഥാനത്ത് നടന്ന വലിയൊരു അഴിമതിക്കെതിരേ ഏതറ്റംവരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *