ചാർമിനാറിന് സമീപം വൻ തീപിടുത്തം; 17 പേർ മരിച്ചു

ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. അപകടത്തിൽ 17 പേർ മരിച്ചു. 15 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. സംഭവം ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു. നിറയെ വ്യാപാര സ്ഥാപനങ്ങളുള്ളതും

ജനങ്ങൾ തിങ്ങി പാർക്കുന്നതുമായ തെരുവാണ് ഗുൽസാർ ഹൗസ്. കെട്ടിടത്തിന് മുകളിലായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്.ഇവിടെയാണ് തീപിടുത്തം ഉണ്ടായത്. ആദ്യം തീപിടുത്തമുണ്ടായത് മുത്ത് വ്യാപാരക്കടയിലാണ്. പിന്നീട് താഴെയുള്ള നിലയിൽ നിന്ന് മുകളിലെ കെട്ടിടങ്ങളിലേക്ക് തീപടരുകയായിരുന്നു. പുലർച്ചെ ആയതിനാൽ പലരും ഉറക്കത്തിലായിരുന്നു. അവിടമാകെ പുക കൊണ്ട് മൂടിയപ്പോഴാണ് അപകടവിവരം പുറത്തറിയുന്നത്.

രാജേന്ദ്രകുമാർ(67), സുമിത്ര(65), മുന്നീ ഭായ്(72), അഭിഷേക് മോദി(30),ബാലു (17), ശീതൾ ജെയിൻ (37) എന്നിവരുടെയും രണ്ട് പെണ്‍കുട്ടികളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ വിവരങ്ങൾ ലഭ്യമായി തുടങ്ങിയിട്ടില്ല. ശ്വാസം മുട്ടിയാണ് പലരും മരിച്ചത്. 12 യൂണിറ്റ് ഫയർഫോഴ്‌സെത്തി തീ ഉടനെ അണച്ചെങ്കിലും കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്ന പലരെയും പുക തിങ്ങി നിറഞ്ഞതിനാൽ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. വീടുകളിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും മരിച്ചതായി മന്ത്രി പൊന്നം പ്രഭാകർ വ്യക്തമാക്കി.

സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. പരുക്കേറ്റവരെ ഒസ്‌മാനിയ മെഡിക്കൽ കോളജ്, ഹൈദർഗുഡ, ഡിആർഡിഒ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *