ഇസ്രയേലിന് എഐ സാങ്കേതികവിദ്യ നൽകിയെന്ന് വെളിപ്പെടുത്തി മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: ഇസ്രയേൽ സൈന്യത്തിന് ഗാസയിലെ യുദ്ധത്തിൽ സാങ്കേതികസഹായം നൽകിയെന്ന് തുറന്നുസമ്മതിച്ച് യുഎസ് ടെക് കമ്പനി മൈക്രോസോഫ്റ്റ്. അത്യാധുനിക എഐ സാങ്കേതികവിദ്യയും ക്ലൗഡ് കംപ്യൂട്ടിങ് സർവീസായ അസൂറും യുദ്ധത്തിനിടയിൽ ഇസ്രയേൽ സൈന്യത്തിന് നൽകിയെന്ന് കമ്പനി വ്യാഴാഴ്ച പറഞ്ഞു. ഗാസയിൽ ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്നവരെ കണ്ടെത്താനും രക്ഷിച്ചുകൊണ്ടുവരാനുമുള്ള സാങ്കേതികസഹായം ലഭ്യമാക്കിയതായും കമ്പനി വ്യക്തമാക്കി.

എന്നാൽ, ഗാസയിലെ ജനങ്ങളെ ദ്രോഹിക്കാൻ തങ്ങളുടെ അസൂർ പ്ലാറ്റ്‌ഫോമോ എഐ സങ്കേതങ്ങളോ ഇസ്രയേൽ ഉപയോഗിച്ചെന്നതിന് ഒരു തെളിവുമില്ലെന്നും മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു. വ്യാഴാഴ്ച കമ്പനിയുടെ വൈബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് പ്രതികരണം.

മൈക്രോസോഫ്റ്റ് ഇസ്രയേലിനെ യുദ്ധത്തിൽ സഹായിച്ചെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നെങ്കിലും ഇപ്പോഴാണ് കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത് . മൂന്നുമാസംമുൻപ് ഇസ്രയേൽ പ്രതിരോധവകുപ്പും മൈക്രോസോഫ്റ്റും തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് വാർത്താ ഏജൻസിയായ എപി അന്വേഷണറിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം മൈക്രോസോഫ്റ്റിന്റെ എഐ സങ്കേതിക വിദ്യ നിരീക്ഷണം, സൈനികനടപടി, മറ്റുപ്രതിരോധ ആവശ്യങ്ങൾ എന്നിവയ്ക്കായി ഇസ്രയേൽ സൈന്യം 200-ലേറെത്തവണ ഉപയോഗിച്ചെന്നായിരുന്നു കണ്ടെത്തൽ.അസൂർ പ്ലാറ്റ്‌ഫോം സംഭാഷണങ്ങൾ ലിഖിതരൂപത്തിലാക്കാനും തർജമചെയ്യാനും രഹസ്യാന്വേഷണത്തിനും ഉപയോഗിച്ചെന്ന് എപിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇസ്രയേൽസൈന്യത്തിന് സാങ്കേതികസഹായം നൽകിയെന്നാരോപിച്ച് മൈക്രോസോഫ്റ്റിലെ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യക്കാരി വനിയ അഗർവാൾ ഉൾപ്പെടെ മൈക്രോസോഫ്റ്റിൽനിന്ന് രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *