തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ വൈകീട്ട് ഏഴേമുക്കാലോടെയാണ് മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. വന്‍ സുരക്ഷയാണ് വിമാനത്താവളത്തിലും രാജ്ഭവനിലേക്ക് പോകുന്ന വഴിയിലും ഒരുക്കിയത്. പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി നിരവധിപേരാണ് പാതയോരങ്ങളിൽ തടിച്ചുകൂടിയത്.
രാത്രി രാജ്ഭവനില്‍ തങ്ങിയശേഷം വെള്ളിയാഴ്ച രാവിലെ 10.30-ന് മോദി വിഴിഞ്ഞത്തെത്തും. എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. തുറമുഖം സന്ദര്‍ശിച്ചശേഷമായിരിക്കും അദ്ദേഹം പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങളുണ്ടാകും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.