700-ലധികം രോ​ഗികൾ! യുഎസ്സിൽ അഞ്ചാംപനി പടരുന്നു, വാക്സിനേഷൻ ക്ഷാമം

യുഎസ്സില്‍ അഞ്ചാംപനി (മീസില്‍സ്) പടരുന്നതായി റിപ്പോർട്ട്. 700-ലധികം പേർക്കാണ് വിവിധ ന​ഗരങ്ങളിലായി ഇപ്പോൾ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. വായുവിലൂടെ പകരുന്ന ഈ പകർച്ചവ്യാധി 2000-ൽ യുഎസിൽ നിർമാർജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചതാണ്. എന്നിരുന്നാലും വാക്സിനേഷൻ നിരക്കിന്റെ ക്ഷാമം അതിന്റെ പുനരുജ്ജീവനത്തിലേക്ക് നയിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

48,000-ത്തോളം ആളുകളെ വാക്സിൻ അവതരിപ്പിക്കുന്നതിന് മുമ്പ് അഞ്ചാംപനി ബാധിച്ച് യു.എസിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. അക്കാലങ്ങളിൽ 400-500 പേർ വരെ മരിക്കുകയും ചെയ്തു. അതെസമയം 2024-ല്‍ യുഎസ്സിലെ ആകെ അഞ്ചാംപനി ബാധിതരുടെ എണ്ണം 285 ആയിരുന്നു.പ്രതിരോധ വാക്‌സിന്‍ വഴി ഒരു പരിധി വരെ ഇവ തടയാന്‍ സാധിച്ച രോഗമാണ് അഞ്ചാംപനി. ഇതിനായി ഉപയോഗിക്കുന്നത് എംഎംആര്‍ വാക്‌സിനാണ്. മീസില്‍സ്, മംപ്‌സ് (മുണ്ടിനീര്), റുബെല്ല (ജര്‍മ്മന്‍ മീസില്‍സ്) തുടങ്ങിയ മൂന്ന് രോഗങ്ങള്‍ക്കെതിരേയുള്ള വാക്‌സിനാണ് എംഎംആര്‍.

അഞ്ചാംപനി പ്രതിരോധിക്കുന്നതിന് രണ്ട് ഡോസ് വാക്സിനുകൾ എടുക്കേണ്ടതുണ്ടെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ നൽകുന്ന (സിഡിസി) നിർദേശം പ്രകാരം. രണ്ട് വാക്സിനുകളും എടുക്കുന്നത് 97 % വരെ ഫലപ്രദമാണ് രോ​ഗത്തെ തടയാൻ. ഒരു ഡോസ് മാത്രമെടുക്കുന്നത് 93 ശതമാനംവരെയും രോ​ഗത്തിൽ നിന്ന് സംരക്ഷണമേകും. എന്നാൽ, ഇത്തവണ വാക്സിനേഷൻ എടുത്തവർക്ക് രോ​ഗം പിടിപെടുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എംഎംആര്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കുക ഒരു വയസ് മുതല്‍ 15 മാസം വരെ പ്രായമുള്ള കുട്ടികള്‍ക്കാണ്. നാല് വയസിനും ആറ് വയസിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നതോടെ സംരക്ഷണം കൂടുകയും ചെയ്യും. എംഎംആര്‍ വാക്‌സിനെടുക്കേണ്ട കുട്ടികളില്‍ മൂന്നിലൊന്നുപേര്‍ക്കു വാക്‌സിന്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യുഎസ് മാധ്യമമായ സിഎന്‍എന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 68.5 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് 2024-ല്‍ ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചത്. അതെസമയം 77 ശതമാനത്തിന് മേലെ ആയിരുന്നു ഇത് 2020-ല്‍.

Leave a Reply

Your email address will not be published. Required fields are marked *