പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണവുമായി അമ്മ

കൊല്ലം: പേവിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന ആരോപണവുമായി അമ്മ. കുന്നിക്കോട് സ്വദേശി നിയ ഫൈസലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹബീറ.’പുനലൂർ താലൂക്കാശുപത്രിയിൽ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചു. കുത്തിവയ്പ്പ് എടുത്തപ്പോൾ മരുന്ന് മുഴുവൻ കയറിയില്ല. തുടർന്ന് ബാക്കി വന്ന മരുന്ന് മുറിവിലേക്ക് ഒഴിച്ചു’, ഹബീറ ആരോപിച്ചു.

‘പുനലൂർ താലൂക്ക് ആശുപത്രിലെ ചികിത്സയിൽ വിശ്വസിച്ചു. എന്നാൽ മകൾക്ക് കൃത്യമായ ചികിത്സ അവിടെ നിന്ന് ലഭിച്ചില്ലെന്ന് പിന്നീട് ബോധ്യമായി. വാക്സിനെടുത്തിട്ടും മകൾക്ക് എങ്ങനെ മരണം സംഭവിച്ചു’ വെന്നും അവർ ചോദിച്ചു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകും. ഇനി ഒരാൾക്കും ഈ ഗതി വരരുതെന്നും ഹബീറ പറഞ്ഞു.തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഇന്നലെ പുലർച്ചെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. മൂന്ന് തവണയും കുട്ടിക്ക് പ്രതിരോധ വാക്‌സിൻ എടുത്തിരുന്നു.

ഏപ്രിൽ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞരമ്പിൽ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു.വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തി ഐഡിആർവി ഡോസ് എടുത്തിരുന്നു. മെയ് ആറിന് അവസാന വാക്‌സിൻ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.ഇന്നലെത്തന്നെ നിയ ഫൈസലിന്റെ ഖബറടക്കം കൊല്ലത്തെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടന്നു. സംസ്കാര ചടങ്ങുകൾ പ്രോട്ടോക്കോൾ പ്രകാരമായിരുന്നു. പൊതുദർശനം ഒഴിവാക്കി. ആശുപത്രിയിൽ നിന്നും മൃതദേഹം നേരെ പളളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *