നന്തന്‍കോട് കൂട്ടക്കൊല: കേഡലിന്റെ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിന്റെ വിധിപറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ആറ്)യാണ് വിധി പറയുന്നത് മാറ്റിവെച്ചത്. കേസിന്റെ അന്തിമവാദം ഏപ്രില്‍ 28-ന് പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് മെയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചത്. എന്നാല്‍, പിന്നീട് വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.നന്തന്‍കോട് സ്വദേശിയും ക്ലിഫ് ഹൗസിന് സമീപത്തെ താമസക്കാരനുമായ കേഡല്‍ ജീന്‍സണ്‍ രാജയാണ് കേസിലെ ഏക പ്രതി.

2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ കേഡലിന്റെ അച്ഛന്‍ പ്രൊഫ. രാജ് തങ്കം, അമ്മ ഡോ. ജീന്‍ പത്മ, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുന്നത്. ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലായാണ് കൊലപാതകം നടന്നതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൂന്നുപേരുടെ മൃതദേഹം എന്നാൽ ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാൻ വേണ്ടിയുള്ള ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, കൊലപാതകം ആസൂത്രിതമാണെന്നും കുടുംബാംഗങ്ങളോടുള്ള വിദ്വേഷമാണ് കൊലയ്ക്ക് കാരണമായതെന്നും പോലീസും പറഞ്ഞിരുന്നു. എന്നാൽ കേഡലിന് മാനസികപ്രശ്‌നമുണ്ടെന്ന് വിചാരണയ്ക്കിടെ പ്രതിഭാഗവും കോടതിയില്‍ വാദിച്ചിരുന്നു.കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് പോയ കേഡല്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ തിരിച്ച് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. യാതൊരുതരത്തിലുള്ള ഭാവഭേദവുമില്ലാതെയാണ് കേഡല്‍ തിരികെയെത്തിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോഴും കേഡല്‍.കുടുംബാംഗങ്ങള്‍ അറിയാതെ പത്തുവര്‍ഷത്തിലേറെയായി കേഡല്‍ സാത്താന്‍ സേവ നടത്തിയിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷനില്‍ അറിവ് നേടിയത് ഇന്റര്‍നെറ്റിലൂടെയും. നല്ല സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവുമുള്ള കുടുംബത്തിലെ അംഗമായ കേഡല്‍, സാത്താന്‍ സേവയില്‍ എങ്ങനെ എത്തിപ്പെട്ടുവെന്നത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അന്വേഷണത്തില്‍ കേഡല്‍ അല്ലാതെ മറ്റൊരാളിന്റെ ഇടപെടല്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല. കേസിലെ പ്രതി കേഡല്‍ മാത്രമാണ്. സംഭവത്തിന് ശേഷം നന്തന്‍കോട്ടുള്ള വീട് പൂട്ടിക്കിടക്കുകയാണ്.

പ്രതിക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് നേരത്തേ മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു അതിനാലാണ് കേസില്‍ തുടര്‍നടപടികള്‍ വൈകിയിരുന്നത്. കൂടാതെ സഹതടവുകാരനെ ആക്രമിച്ച പശ്ചാത്തലമുള്ളതിനാല്‍ കേഡലിനെ മിക്കസമയത്തും ഒറ്റയ്ക്കായിരുന്നു ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. അതിനിടയിൽ ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *