ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയച്ചു. ഡൽഹി റോസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്. ഇഡി നല്‍കിയ കുറ്റപത്രത്തിൽ മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം കേസിൽ കൂടുതൽ തെളിവുകൾ ഇഡി ഇന്ന് കോടതിയിൽ നല്‍കി. സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെയാണ് കേസ് പരിഗണിച്ചത്. മെയ് 7ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയക്കാന്‍ വിസമ്മതിച്ചിരുന്നു. കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ കോടതി ഇഡിക്ക് നിര്‍ദേശം നൽകിയിരുന്നു.
ഇന്ന് കൂടുതൽ തെളിവുകൾ കോടതിയില്‍ ഹാജരാക്കിയതോടെയാണ് കോടതി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയച്ചിരിക്കുന്നത്. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ.
യങ് ഇന്ത്യാ ലിമിറ്റഡ് വഴി 50 ലക്ഷം രൂപക്ക് അസോസിയേറ്റഡ് ജേർണൽ ലിമിറ്റിഡിൻ്റെ 2000 കോടി രൂപയിൽ അധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തെന്നും ആരോപണമുണ്ട്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായ എജെഎല്ലിന്‍റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.