പാക് താരത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതില്‍ നീരജ് ചോപ്രയ്ക്കെതിരെ രൂക്ഷ വിമർശനം

പാകിസ്താൻ താരം അർഷദ് നദീമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിൽ കടുത്ത സൈബർ ആക്രമണം നേരിട്ട് ജാവലിൻ താരം നീരജ് ചോപ്ര. തന്റെ പേരിലുള്ള മീറ്റിലേക്ക് വിളിച്ചതിന് നേരിടുന്നത് കടുത്ത സൈബർ ആക്രമണമാണെന്ന് നീരജ് ചോപ്ര പറഞ്ഞു. മേയ് 24-ന് ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ മത്സരത്തില്‍ പങ്കെടുക്കാനാണ് നീരജ്, പാകിസ്താന്റെ ഒളിമ്പിക് ചാമ്പ്യന്‍ അർഷാദിന്റെ ക്ഷണിച്ചത്. പഹൽഗാo ആക്രമണത്തിന് മുമ്പാണ് താൻ അദ്ദേഹത്തെ ക്ഷണിച്ചതെന്നും എന്നാൽ കഴിഞ്ഞ 48 മണിക്കൂറിനിടെ കാര്യങ്ങൾ മാറിമറിഞ്ഞുവെന്നും നീരജ് ചോപ്ര പറഞ്ഞു.

ഒരു അത്‌ലറ്റ് മറ്റൊരു അത്‌ലറ്റിനെ ക്ഷണിച്ചു, അതിനകത്ത് രാജ്യങ്ങൾ തമ്മിലുള്ള വിഷയങ്ങളില്ല. എന്നാൽ കുടുംബത്തെ പോലും വെറുതെ വിടാതെയുള്ള ആക്രമണമാണ് നടക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് മത്സരത്തിൽ പങ്കെടുക്കാൻ പോലും സാധിക്കില്ല. രാജ്യതാൽപര്യത്തിനെതിരായി താൻ ഒരിക്കലും നിലകൊള്ളില്ല.തന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നത് കാണുന്നത് വേദനാജനകമാണ്. ഭീകരാക്രമണത്തിന് രാജ്യം ശക്തമായി മറുപടി കൊടുക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും നീരജിന്റെ പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, ക്ലാസിക് ജാവലിന്‍ മത്സരത്തിനുള്ള നീരജ് ചോപ്രയുടെ ക്ഷണം പാക് താരം അര്‍ഷാദ് നദീം നിരസിച്ചിരുന്നു. നീരജിന്റെ ക്ഷണം നിരസിച്ചതായി ബുധനാഴ്ചയാണ് നദീം അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷണം നിരസിച്ചതെന്ന സൂചനയുണ്ടെങ്കിലും ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരിശീലനം ഉള്ളതാണ് നദീം കാരണമായി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *