കോട്ടയം: കറുകച്ചാലിൽ യുവതിയെ കാറിടിച്ച് കൊന്ന കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായരെ (35) കാറിടിച്ച് കൊന്ന സുഹൃത്ത് കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവർ മേലേട്ടുതകിടി അമ്പഴത്തിനാൽ വീട്ടിൽ അൻഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയിൽ വീട്ടിൽ ഇജാസ് (35) എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു നീതു.പ്രതികളായ അൻഷാദിനെയും ഇജാസിനേയും ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ നീതുവിനെ മനപ്പൂർവം കാറിടിച്ച് കൊന്നതാണെന്ന് പ്രതികളായ അൻഷാദും ഇജാസും സമ്മതിച്ചു. അൻഷാദ് നീതുവിന്‍റെ ആൺസുഹൃത്താണ്. കൊലപാതകത്തിന് കാരണം അൻഷാദും നീതുവുമായുള്ള തർക്കവും സാമ്പത്തിക ഇടപാടുകളുമെന്നാണ് ലഭിക്കുന്ന വിവരം. വാടകയ്ക്കെടുത്ത കാറാണ് പ്രതികൾ കൃത്യം ചെയ്യുന്നതിനായി ഉപയോഗിച്ചത്.
കാറ് ഓടിച്ചത് അൻഷാദ് തന്നെയാണ്. ഇജാസ് കൃത്യം നടക്കുമ്പോൾ കാറിലുണ്ടായിരുന്നു. ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവ സ്ഥലത്തെത്തിച്ച് പ്രതികളെ പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഒൻപതോടെ വെട്ടിക്കാവുങ്കൽ-പൂവൻപാറപ്പടിയിൽ വെച്ചാണ് നീതുവിനെ അൻഷാദ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ശേഷം കാറുമായി ഇവർ മല്ലപ്പള്ളി റോഡിലൂടെ കടന്നു കളഞ്ഞു. റോഡരികിൽ അബോധാവസ്ഥയിൽകിടന്ന നീതുവിനെ ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് അതുവഴി എത്തിയ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.