കണ്ണൂർ: മണിപ്പുർ കലാപക്കേസ് പ്രതി ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (21) തലശ്ശേരിയിൽനിന്ന് ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു.
ഇവിടെ ഹോട്ടലിൽ ജോലി നോക്കുകയായിരുന്നു രാജ്കുമാർ. തൊട്ടടുത്തു തന്നെയായിരുന്നു താമസം. മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണെന്ന് പറഞ്ഞ് എൻഐഎ ഉദ്യോഗസ്ഥർ തൊഴിലാളികൾ താമസിക്കുന്ന ഓരോ മുറിയിലുമെത്തി തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. ആധാർകാർഡും കൈയിലെ ചിത്രവും ഒത്തുനോക്കിയാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായെന്നറിഞ്ഞപ്പോൾ ഭാവമാറ്റമില്ലാതെ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ രാജ്കുമാർ അനുസരിച്ചു.
രാജ്കുമാർ നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധപരിശീലനം നേടിയ ആളാണ് എന്നാണ് വിവരം. ചെവിക്കു താഴെയായി കഴുത്തിൽ പ്രത്യേക രീതിയിൽ പച്ചകുത്തിയത് എൻഐഎക്ക് തിരിച്ചറിയൽ എളുപ്പമാക്കി. ഏതാനും ദിവസങ്ങളായി എൻഐഎ രാജ്കുമാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു.
തലശ്ശേരിയിലെ ഒരു ഹോട്ടൽ മാനേജ്‌മെന്റ് സാമൂഹികമാധ്യമങ്ങളിൽതൊഴിലാളികളെ തേടി ആഴ്ചകൾക്ക് മുൻപ് പരസ്യം നൽകിയിരുന്നു. ഹിന്ദിക്കൊപ്പം നന്നായി ഇംഗ്ലീഷും സംസാരിക്കാനറിയാമെന്നതിനാൽ ജോലിക്കെടുത്തവരിൽ മണിപ്പുരിൽനിന്നുള്ളവരാണ് കൂടുതൽ . നാലുദിവസം മുൻപാണ് തൊഴിലിനായി ഹോട്ടൽ അധികൃതരെ രാജ്കുമാർ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽനിന്ന് പരസ്യം കണ്ടാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. ഹൗസ് കീപ്പിങ്ങിനാണ് ഒഴിവുള്ളതെന്ന് പറഞ്ഞു. കൂലിയും നിശ്ചയിച്ചു.
തലശ്ശേരിയിലെത്തി ആധാർ വിവരങ്ങൾ കൈമാറി മൂന്നുദിവസം നന്നായി ജോലിചെയ്തു. എൻഐഎ രാജ്കുമാറിൽനിന്ന് വ്യാജ പാസ്പോർട്ടും പിടിച്ചെടുത്തതായാണ് വിവരം. അതുപയോഗിച്ച് തിരൂരിൽനിന്ന് വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.
അതിനിടെയാണ് ഹോട്ടൽ ജോലിക്ക് ആളെ വേണമെന്ന പരസ്യം ശ്രദ്ധയിൽപ്പെട്ട് തലശ്ശേരിയിലേക്ക് പോയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിലൂടെ കേരള പോലീസിനുപോലും വിവരം കൈമാറാതെയാണ് രണ്ടുവർഷമായി തുടരുന്ന മണിപ്പുർ സംഘർഷത്തിലെ പ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസമാണ് ഇയാൾ കേരളത്തിലെത്തിയത്. വിവിധ ജില്ലകളിൽ സഞ്ചരിച്ച ശേഷമാണ് തിരൂരിലും പിന്നീട് തലശ്ശേരിയിലുമെത്തിയത്. ഇംഫാലിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.