നിരവധി സ്ത്രീകളെ പീഡിപ്പിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത പൊള്ളാച്ചി പീഡനക്കേസില്‍ ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം

തമിഴ്‌നാട്ടിലെ പൊള്ളാച്ചി കൂട്ടബലാത്സംഗ കേസില്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിധി വന്നു. നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോയമ്പത്തൂരിലെ മഹിളാ പ്രത്യേക കോടതി പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചു. ജസ്റ്റിസ് ആര്‍. നന്ദിനി ദേവിയാണ് വിധി പറഞ്ഞത്. ഇരകളായ എട്ട് യുവതികള്‍ക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.

2019-ല്‍ പ്രതികള്‍ നിരവധി സ്ത്രീകളെ സൗഹൃദം നടിച്ച് പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തതായാണ് കേസ്. പ്രതികളായ തിരുനാവുക്കരുശു, ശബരീശന്‍, വസന്തകുമാര്‍, സതീഷ്, മണിവണ്ണന്‍, ഹരന്‍പോള്‍, ബാബു, അരുളനന്തം, അരുണ്‍ കുമാര്‍ എന്നിവര്‍ ഒന്നിലധികം നിയമവകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി

2019-ല്‍ കൂട്ടബലാത്സംഗത്തിന് ഇരയായ കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതി തുടര്‍ന്നാണ് മനസ്സാക്ഷിയെ നടുക്കുന്ന പൊള്ളാച്ചി പീഡനക്കേസ് പുറത്തുവരുന്നത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായും ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടികളെ സൗഹൃദം നടിച്ച് വലയിലാക്കി സംഘടിതമായി പീഡിപ്പിക്കുന്ന ഒരു സംഘം ഇതിനുപിന്നിലുള്ളതായി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *