രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെന്റ് ആയ ആധാർ കാർഡ് കൊണ്ടുനടക്കേണ്ടതിന്റെയും, അതിന്റെ ഫോട്ടോകോപ്പി നൽകേണ്ടതിന്റെയും ആവശ്യം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫെയ്‌സ്ഐഡിയും, നിർമ്മിത ബുദ്ധിയും (എഐ) ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പാകത്തിനാണ് ഇത് എത്തിയിരിക്കുന്നത്. കേന്ദ്ര ഐടി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ എക്സ് പോസ്‌റ്റിലും പുതിയ ആപ്പിനെക്കുറിച്ചുള്ള വിവരം അറിയിച്ചിട്ടുണ്ട്: റിപ്പോർട്ട് പ്രകാരം ആപ് ഇപ്പോൾ തന്നെ ചില ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആധാർ സംവാദ് പരിപാടിയിൽ എത്തിയവർക്ക് അടക്കമാണ് ഈ ഘട്ടത്തിൽ ആപ്പ് പരീക്ഷിക്കാൻ നൽകിയിരിക്കുന്നത് എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആധാർ ആപ് താമസിയാതെ എല്ലാ ഐഓഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് ഗവൺമെന്റ് ഉദ്ദേശിക്കുന്നത്. ഫോണിൽ വെറുതെ ഒന്ന് ടാപ്പ് ചെയ്ത് വേണ്ട വിവരങ്ങൾ മുഴുവൻ കൈമാറാൻ ആധാർ ഉടമകൾക്ക് കഴിയുന്ന രീതിയിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി പറയുന്നു.യുപി ഐ പേമെന്റ് നടത്തുന്നത് പോലെ ലളിതമായി ആധാർ വേരിഫിക്കേഷനും ഇനി നടത്താം. തങ്ങളുടെ സ്വകാര്യത നിലനിർത്തുകയും ചെയ്യാം, മന്ത്രി പറയുന്നു. ആധാർ ഉടമ വേരിഫിക്കേഷൻ നടത്തേണ്ടിടത്ത് വച്ചിരിക്കുന്ന ഒരു ക്യൂആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതിയാകും. ബാക്കി കാര്യങ്ങളെല്ലാം ആപ്പ് ചെയ്തോളും. എന്നാൽ, ഉറപ്പാക്കാനായി ആധാർ നൽകുന്ന വ്യക്തി തന്റെ ഫോണിന്റെ ഫെയ്‌സ്ഐഡിയോ, ഫിങ്ഗർപ്രിന്റ് സ്കാനറോ ഉപയോഗിക്കേണ്ടതായും വരും.
ഇനി ആധാർ കാർഡിനായി ആപ്; ക്യൂആർ കോഡ് സ്കാൻ ചെയ്‌താൽ മതി;’കെവൈസി’ എളുപ്പം, വിശദമായി അറിയാം
