മലയാള സിനിമയെ എന്‍ആര്‍ഐ നിര്‍മ്മാതാക്കള്‍ നശിപ്പിച്ചു ; വിമര്‍ശനവുമായി നടൻ ജനാര്‍ദ്ദനന്‍

പ്രവാസികളായ നിര്‍മ്മാതാക്കള്‍ മലയാള സിനിമയെ നശിപ്പിച്ചുവെന്ന ആരോപണവുമായി നടന്‍ ജനാര്‍ദ്ദനന്‍. മലയാള സിനിമയിലെ മുതിര്‍ന്ന നിര്‍മ്മാതാവ് ആര്‍ എസ് പ്രഭുവിന്‍റെ 96-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് എറണാകുളത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആര്‍ എസ് പ്രഭുവിനെപ്പോലെ സിനിമ മാത്രം മനസിലുള്ള നിര്‍മ്മാതാക്കളായിരുന്നു ആദ്യ കാലത്ത് ഉണ്ടായിരുന്നതെന്നും പില്‍ക്കാലത്ത് അതൊക്കെ മാറിയെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.

ജനാര്‍ദ്ദനന്‍റെ വാക്കുകള്‍

13 ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. അന്തസോടും അഭിമാനത്തോടും കൂടി കുടുംബസമേതം ഇരുന്ന് കാണാന്‍ പറ്റുന്ന ചിത്രങ്ങൾ മാത്രമേ അദ്ദേഹം എടുത്തിട്ടുള്ളൂ. അത്രയ്ക്ക് ആഭിജാത്യമുള്ള പടങ്ങള്‍. എനിക്ക് 1971 മുതല്‍ അദ്ദേഹത്തെ പരിചയമുണ്ട്. ഈ പരിപാടിയില്‍ എല്ലാവരും ഇദ്ദേഹത്തെക്കുറിച്ച് നല്ലത് പറയുമ്പോള്‍ എന്തെങ്കിലും കുറ്റം പറയണമെന്ന് കരുതി ഒരുപാട് ആലോചിച്ചിട്ടും അത് പറ്റിയില്ല. സാധാരണ സിനിമക്കാര്‍ക്ക് ഉള്ളതുപോലെ മദ്യപാനമില്ല, വ്യഭിചാരമില്ല, മറ്റുള്ള വൃത്തികേടുകളില്ല, കള്ളത്തരമില്ല.

എന്നാൽ അതിന് ശേഷമാണ് മലയാള സിനിമയില്‍ കുറേ എന്‍ആര്‍ഐക്കാര്‍ കയറിവന്ന് നശിപ്പിച്ച് നാശക്കോടാലി ആക്കിയത്. അതുവരെ ഞാന്‍ മദ്രാസില്‍ കണ്ട സിനിമ എന്ന് പറഞ്ഞാല്‍ എട്ടോ പത്തോ നിര്‍മ്മാതാക്കളേ ഉള്ളൂ. അവര്‍ക്ക് മറ്റ് യാതൊരു ചിന്തയും ഇല്ല. നല്ല പടങ്ങള്‍ എടുക്കുക എന്ന ഒറ്റ ചിന്ത മാത്രമേ ഉള്ളൂ. മറ്റ് ബിസിനസുകള്‍ ഇല്ല. അങ്ങനെ സിനിമയോട്, കലയോടുള്ള സ്നേഹം കൊണ്ട് നല്ല നോവലുകളും കഥകളും തെരഞ്ഞെടുത്ത് ഉണ്ടാക്കിയിട്ടുള്ള പടങ്ങളാണ് നമ്മള്‍ കണ്ടുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോള്‍ ആര്‍ക്ക് വേണമെങ്കിലും അഭിനയിക്കാം, കഥ വേണ്ട, യാതൊന്നും ഇല്ലാതെ സിനിമ എന്ന് പറഞ്ഞ് എന്തൊക്കെയോ വരുന്നുണ്ട്. 240 പടമൊക്കെയാണ് ഒരു വര്‍ഷം. ഇതില്‍ പച്ച പിടിച്ച് പോകുന്ന അഞ്ചോ ആറോ പടങ്ങള്‍ കാണും, ജനാര്‍ദ്ദനന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *