ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ പാകിസ്താന് നല്‍കിയത്. പാകിസ്താന് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ പ്രത്യാക്രമണത്തില്‍ പിടിച്ചുനില്‍ക്കാനായില്ല.പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് സൈനികനടപടി. പാകിസ്താന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതോടെ ഇന്ത്യ അതിശക്തമായി തിരിച്ചടിച്ചു. ഇപ്പോഴിതാ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ഓപ്പറേഷന്‍ സിന്ദൂറിനിടെയില്‍ ഭയന്നോടുന്ന പാക് സൈനികരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് . പാക് പോസ്റ്റിലെ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പാക് സൈനികർ ഓടി രക്ഷപ്പെട്ടത്.
പാക് പോസ്റ്റുകളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ കനത്ത നാശം വിതച്ചിരുന്നു എന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തവുമാണ്. നേരത്തേ ഇന്ത്യ തകര്‍ത്ത ഒമ്പത് ഭീകരകേന്ദ്രങ്ങളുടെ ചിത്രം സൈന്യം പുറത്തുവിട്ടിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ പലതവണ പാകിസ്താന്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. എന്നാല്‍, ഡ്രോണുകളെ തകര്‍ത്തുകൊണ്ട് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. ഇന്ത്യയിലെ നാല് വ്യോമതാവളങ്ങളടക്കം 38 കേന്ദ്രങ്ങള്‍ തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ച് ലക്ഷ്യം വെച്ച് പാക് സൈന്യം ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധ സംവിധാനം അവയെല്ലാം വിഫലമാക്കി.
കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22 നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. പഹല്‍ഗാമിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരേയാണ് ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.