റിയാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെയും ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാടിനെയും കുറിച്ച് വിശദീകരിക്കാൻ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം സൗദി അറേബ്യയിലെത്തി. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന സംഘം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിത്. കുവൈത്ത് സന്ദർശനം പൂർത്തിയാക്കിയാണ് സംഘത്തിന്റെ വരവ്. മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് സംഘത്തിൽ ഉണ്ടായിരുന്നെങ്കിലും കുവൈത്തിൽവെച്ച് ശാരീരിക സുഖമില്ലാതായതിനാൽ ഇന്ത്യയിേലക്ക് മടങ്ങി. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി കമ്മിറ്റി ചെയർമാൻ ഡോ. നിഷികാന്ത് ദുബെ എംപി (ബിജെപി), ദേശീയ വനിതാ കമീഷൻ മുൻ ചെയർപേഴ്സൺമാരും രാജ്യസഭ അംഗങ്ങളുമായ ഫാങ്‌നോൺ കൊന്യാക് എംപി (ബിജെപി), രേഖ ശർമ എംപി (ബിജെപി), അസദുദ്ദീൻ ഉവൈസി എംപി (എഐഎംഐഎം), ചണ്ഡിഗഢ് യൂനിവേഴ്സിറ്റി സ്ഥാപക വൈസ് ചാൻസിലറും രാജ്യസഭ അംഗവുമായ സത്നാം സിങ് സന്ധു എംപി, മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്ലൻഡ് എന്നിവിടങ്ങളിലെ മുൻ ഇന്ത്യൻ അംബാസഡറുമായ ഹർഷ വർധൻ ശൃംഗള തുടങ്ങിയ മറ്റ് അംഗങ്ങളും റിയാദിലെത്തിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂർ: റിയാദിലെത്തി ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം
