ദില്ലി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടി നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിൽ. രാത്രിയുടനീളം മോദി ഓപ്പറേഷൻ നിരീക്ഷിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൈനിക മേധാവിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു.
സേന ആക്രമിച്ചത് കൊടും ഭീകരരുടെ താവളങ്ങളാണ്. എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പാക് സൈനിക കേന്ദ്രങ്ങളെയോ സാധാരണ ജനങ്ങളെയോ ലക്ഷ്യമിട്ടിട്ടില്ല. ഭീകരരെ മാത്രം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഒൻപത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്.
പഹൽഗാമിന് പന്ത്രണ്ടാം നാൾ രാജ്യം മറുപടി നൽകിയിരിക്കുന്നു. നീതി നടപ്പായി എന്നാണ് കരസേനയുടെ പ്രതികരണം. ഇന്ത്യ തിരിച്ചടിച്ചത് പാകിസ്ഥാനും സ്ഥിരീകരിച്ചു. ഇന്ത്യൻ ആക്രമണത്തിൽ കരസേന രാവിലെ പത്ത് മണിക്ക് വാര്‍ത്താസമ്മേളനത്തിൽ വിശദീകരണം നൽകും. പാകിസ്ഥാൻ അതിര്‍ത്തിയിൽ വെടിനിര്‍ത്തൽ ലംഘനങ്ങൾ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
അതിനിടെ രാജ്യം അതീവ ജാഗ്രതയിലാണ്. അതിർത്തിയിലെ അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയാണ്.