ഡൽഹി: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന. തെക്കൻ കാശ്മീരിലെ വനമേഖലയിൽ സൈന്യത്തിന്റെ പരിശോധന തുടരുകയാണ്. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോൺ പരിശോധന രാത്രിയിൽ നടത്തിയെങ്കിലും സൂചനകൾ ഒന്നും കിട്ടിയിരുന്നില്ല. ഇതോടെയാണ് ഭീകരർ വനത്തിനുള്ളിലെ ബങ്കറില്‍ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുൻകൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികൾക്കായി പതിനൊന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നത് സംബന്ധിച്ചും തിരച്ചിൽ തുടരുകയാണ്. മനുഷ്യ സാമീപ്യം തിരിച്ചറിയാൻ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം സൈന്യം വനത്തിനുള്ളിൽ തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
അതിർത്തിയിൽ കൂടുതൽ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്. ശ്രീനഗറിൽ അടക്കം കനത്ത ജാഗ്രത തുടരുകയാണ്. ടൂറിസം കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സഞ്ചാരികളുടെ വരവിൽ കാര്യമായ കുറവുണ്ട്. 95 ശതമാനം വിനോദ സഞ്ചാരികളും കാശ്മീർ യാത്ര റദ്ദാക്കിയതോടെ മേഖലയിലെ കച്ചവടക്കാരുടെ വരുമാനം നിലച്ചിരിക്കുകയാണ്. സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ പദ്ധതി ആവിഷ്‌കരിക്കണം എന്ന് വ്യാപാരികൾ പറയുന്നു. ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളും നീക്കണം എന്നും അവർ ആവശ്യപ്പെടുന്നു.