യുണൈറ്റഡ് നാഷന്‍സ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്.
പഹല്‍ഗാം ഭീകരാക്രമണത്തെ ഒരിക്കല്‍കൂടി ശക്തമായി അപലപിച്ച അദ്ദേഹം ഒരിക്കലും സൈനിക നടപടി ഒരു പരിഹാരമാകില്ലെന്നും പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോൾ എത്തിനില്‍ക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.’ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുഎന്‍ സമാധാന പരിപാലനത്തിന് നല്‍കിയ സുപ്രധാന സംഭാവനകള്‍ക്ക് ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളോടും ജനങ്ങളോടും എനിക്ക് അഗാധമായ ബഹുമാനവും നന്ദിയുമുണ്ട്.
അതുകൊണ്ട് തന്നെ ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തിളച്ചുമറിയുന്നത് കാണുമ്പോള്‍ എനിക്ക് വേദനയുണ്ടെന്ന് യുഎന്‍ മേധാവി പറഞ്ഞു.ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരമായ ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ തീവ്രമായ വികാരങ്ങള്‍ താന്‍ മനസ്സിലാക്കുന്നു. ആ ആക്രമണത്തെ ഒരിക്കല്‍ കൂടി ശക്തമായി അപലപിക്കുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് തന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’സാധാരണക്കാരെ ലക്ഷ്യമിടുന്ന ആക്രമണത്തെ അംഗീകരിക്കാനാവില്ല.
വിശ്വസനീയവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എളുപ്പത്തില്‍ നിയന്ത്രണംവിട്ട് പോകാനിടയുള്ള ഒരു സൈനിക ഏറ്റുമുട്ടല്‍ ഒഴിവാക്കുക എന്നത് പ്രത്യേകിച്ച് ഈ നിര്‍ണായക ഘട്ടത്തില്‍ അനിവാര്യമാണ്. പരമാവധി സംയമനം പാലിക്കാനും അപകടത്തിന്റെ വക്കില്‍ നിന്ന് പിന്മാറാനുമുള്ള സമയമാണിത്’ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു.കൂടാതെ ഇരുരാജ്യങ്ങളുമായുള്ള തുടര്‍ച്ചയായ തന്റെ ഇടപെടലിലെ സന്ദേശവും ഇതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനികപരമായ പരിഹാരം ഒരിക്കലും ഒരു പരിഹാരമേ അല്ല. അതുകൊണ്ട് തെറ്റ് ചെയ്യരുത്. സമാധാനത്തിനായുള്ള തന്റെ മധ്യസ്ഥ സേവനം ഇരു സര്‍ക്കാരുകള്‍ക്കും വാഗ്ദാനം ചെയ്യുന്നവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംഘര്‍ഷ ലഘൂകരണം, നയതന്ത്രം, സമാധാനത്തോടുള്ള പ്രതിബദ്ധത തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന ഏത് നീക്കങ്ങളേയും പിന്തുണയ്ക്കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.