ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് ഉപപ്രധാനമന്ത്രി; പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയുമായി സംയോജിത ചര്‍ച്ച(composite dialogue) നടത്തി എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ തയ്യാറാണെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദര്‍. പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

മെയ് 18 വരെ വെടിനിര്‍ത്തല്‍ നീട്ടിയതായും അദ്ദേഹം അവകാശപ്പെട്ടു.വെടിനിര്‍ത്തല്‍ നീട്ടിയത് ‘ഇന്ത്യ-പാക് സൈനിക തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് . ആത്യന്തികമായി രാഷ്ട്രീയ സംഭാഷണം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നടക്കേണ്ടതുണ്ട്. സംയോജിതമായി ചർച്ച നടത്തുമെന്ന് ഞങ്ങള്‍ ലോകത്തോട് പറഞ്ഞിട്ടുണ്ട്.’ ഇസ്ഹാഖ് ദര്‍ പറഞ്ഞു. പാക് ഉപപ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാകിസ്താനുമായി ഭീകരത, പാക് അധിനിവേശ കശ്മീര്‍ എന്നീ വിഷയങ്ങളില്‍ മാത്രമേ ചര്‍ച്ചയുള്ളൂവെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്താമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴായിരുന്നു ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്.

അതിനിടെ പാകിസ്താന്റെ വെള്ളം തടയാൻ സിന്ധു നദീജല ഉടമ്പടി നിയമവിരുദ്ധമായി നിര്‍ത്തിവച്ച ശ്രമത്തെയും യുദ്ധനടപടിയായി കണക്കാക്കുമെന്നും പാക് ഉപപ്രധാനമന്ത്രി പറയുകയുണ്ടായി.

ഇത് സംബന്ധിച്ച് ‘വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നേരത്തെ പാകിസ്താന് മറുപടി നല്‍കിയിരുന്നു. ‘ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല. ഭീകരതയുടേതുമല്ല. ഇന്ത്യ ശക്തമാവുകയാണ്. അപ്പോള്‍ ശക്തിപ്രകടിപ്പിക്കേണ്ടതായും വരും. ഭീകരതയ്‌ക്കൊപ്പം ചര്‍ച്ചയും വ്യാപാരവും ഒന്നിച്ചുപോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല.’ പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *