കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ ജോൺ ജെബരാജിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാറിലെത്തിയാണ് കോയമ്പത്തൂർ പൊലീസ് ഒളിവിൽ കഴിയുകയായിരുന്ന ജോണിനെ അറസ്റ്റ് ചെയ്തത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ജോൺ ജെബരാജിനെതിരെ തമിഴ്നാട് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ജോണിനെതിരായ കേസ്. 2024 വർഷം മേയിൽ കോയമ്പത്തൂരിലെ ജോണിന്റെ വീട്ടിൽ നടന്ന ഒരു പാർട്ടിക്കിടെയാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളിൽ ഒരാൾ വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുകയായിരുന്നു.
തുടർന്ന് കോയമ്പത്തൂർ സെൻട്രൽ ഓൾ വിമൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മദ്രാസ് ഹൈക്കോടതിയിൽ ജോൺ ജെബരാജ് മുൻകൂർ ജാമ്യാപേക്ഷ കൊടുത്തെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.കോയമ്പത്തൂർ ആസ്ഥാനമായി ‘കിങ്സ് ജനറേഷൻ ചർച്ച്’ സ്ഥാപിച്ചാണ് പാസ്റ്ററായ ജോൺ ജെബരാജ് പ്രവർത്തിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.
മാസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഒന്നിലധികം അന്വേഷണ സംഘങ്ങളെയാണ് ഇയാളെ കണ്ടെത്താൻ കോയമ്പത്തൂർ സിറ്റി പൊലീസ് രൂപീകരിച്ചിരുന്നത്. കൂടാതെ ജോൺ ജെബരാജ് രാജ്യം വിടുന്നതു തടയുന്നതിനു വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.