ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന നയതന്ത്ര ചർച്ചകൾക്ക് ഇന്ന് രാജ്യതലസ്ഥാനം വേദിയാകും. 27 മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ; ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രിക്കൊപ്പം പുടിൻ പങ്കെടുക്കും. ഉഭയകക്ഷി വാണിജ്യം, വ്യാപാരം എന്നീ രംഗങ്ങളിൽ നിർണായ തീരുമാനങ്ങളുണ്ടാകും. അമേരിക്കൻ തീരുവ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉച്ചകോടി ആഗോള തലത്തിൽ തന്നെ ചർച്ചയാവുകയാണ്. വെള്ളിയാഴ്ച രാവിലെ 11-മണിക്ക് രാഷ്‌ട്രപതിഭവനിൽ എത്തുന്ന പുടിന് ആചാരപരമായ സ്വീകരണം നൽകും. 11.30-ന് അദ്ദേഹം രാജ്ഘട്ടിലെത്തി പുഷ്പചക്രം അർപ്പിക്കും. തുടർന്ന് 11. 50 ന് ഉച്ചകോടിയിൽ പങ്കെടുക്കും. 1.50-ന് സംയുക്തപ്രസ്താവന നിശ്ചയിച്ചിരിക്കുന്നത്. 3.40-ന് ഫിക്കി ഭാരതമണ്ഡപത്തിൽ വാണിജ്യസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന അത്താഴവിരുന്നിൽ അദ്ദേഹം പങ്കെടുക്കും. ഒൻപത് മണിയോടെ പുടിനും സംഘവും മോസ്കോയിലേക്ക് മടങ്ങും.
പുടിന് ഭഗവദ് ഗീതയുടെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി; ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന നയതന്ത്ര ചർച്ചകൾക്ക് രാജ്യതലസ്ഥാനം വേദിയാകും
