വാഹന പരിശോധനക്കിടെ നേപ്പാൾ സ്വദേശികളുടെ ആക്രമണത്തിൽ എസ് ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്ക്. അങ്കമാലി അയ്യമ്പുഴയിൽ ആണ് സംഭവം. നേപ്പാൾ സ്വദേശികളായ സുമൻ,ഗീത എന്നിവരാണ് പിടിയിലായത്. വാഹനപരിശോധനക്കിടെയായിരുന്നുസംഭവം. അയ്യമ്പുഴയുടെ ചില ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ലഹരിമാഫിയ സംഘം നിലയുറപ്പിച്ചെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ എസ് ഐയും ഡ്രൈവറും അടങ്ങുന്ന സംഘം ജീപ്പില്‍ അയ്യമ്പുഴയിലേക്ക് എത്തുകയായിരുന്നു. ഇതിനിടെയാണ് സംശയാസ്പദമായി റോഡരികില്‍ ബൈക്ക് നിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. നേപ്പാള്‍ സ്വദേശിനിയും ആണ്‍സുഹൃത്തുമായിരുന്നു ബൈക്കിലുണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് ഇവരോട് കാര്യങ്ങള്‍ തിരക്കുകയായിരുന്നു.
തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിനിടയിൽ സ്ത്രീ എസ്ഐയുടെ മൂക്കിനിടിക്കുകയായിരുന്നു. കയ്യാങ്കളിയായതോടെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ജീപ്പിൽ കയറ്റിയെങ്കിലും പൊലീസ് വാഹനം നീങ്ങിത്തുടങ്ങുന്നതിടയിൽ ഇവർ ജീപ്പിനുള്ളിലുണ്ടായിരുന്ന മറ്റു പൊലീസുകാരെയും ആക്രമിച്ചു.പൊലീസുകാരെ മാന്തുകയും കടിക്കുകയും ചെയ്ത ഇവർ ജീപ്പിനുള്ളിൽനിന്ന് പുറത്തേക്ക് ചാടാനും ശ്രമിച്ചു.തുടർന്ന് കൂടുതൽ പൊലീസെത്തിയശേഷം ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.