ഫാറ്റി ലിവർ രോഗമുള്ള ഗർഭിണികൾ മാസം തികയാതെ പ്രസവിക്കാൻ സാധ്യത കൂടുതലാണെന്ന് പഠനം. ഇ-ക്ലിനിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ആഗോളതലത്തിൽ സാധാരണയായി കാണപ്പെടുന്ന രോഗങ്ങളിൽ ഒന്നാണ്.
അതെസമയം പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളിൽ ഇത് കൂടുതൽ സാധാരണയാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.സ്വീഡനിലെ രജിസ്ട്രി ഡാറ്റ ഉപയോഗിച്ച് ഫാറ്റി ലിവർ ബാധിച്ച സ്ത്രീകളിലെ 240 പ്രസവങ്ങളും പൊതുവായ സ്ത്രീകളിലെ 1,140 പ്രസവങ്ങളും പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനം. ഫാറ്റി ലിവർ ബാധിച്ച സ്ത്രീകൾ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത മൂന്നിരട്ടിയിലധികമാണ്.
ബോഡി മാസ് ഇൻഡക്സിന് പുറമെ കരൾ രോഗങ്ങളും പ്രസവത്തിൽ ഒരു പങ്ക് വഹിക്കുന്നതിന്റെ സൂചനയാണ് പഠനമെന്ന് ഗവേഷക കരോൾ എ. മാർക്സർ വ്യക്തമാക്കി. മറ്റ് പ്രശ്നങ്ങളില്ലാതിരിക്കാൻ കരൾ രോഗമുള്ള ഗർഭിണികളെ സൂക്ഷ്മമായി നിരീക്ഷിക്കണം. ഈ അപകടസാധ്യതയെക്കുറിച്ച് വ്യക്തമാക്കുന്നതിന് നിലവിലെ മെഡിക്കൽ മാർഗനിർദ്ദേശങ്ങൾ പുതുക്കേണ്ടി വന്നേക്കാമെന്നും അവർ പറഞ്ഞു.