ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരില്‍ പിഎസ്ജി ഇന്ന് ഇന്റര്‍ മിലാനെതിരെ

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളെ ഇന്നറിയാം. ഇന്റര്‍ മിലാന്‍ കിരീടപ്പോരാട്ടത്തില്‍ പി എസ് ജിയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അറീനയിലാണ് ഫൈനല്‍. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ വമ്പന്‍മാരെയെല്ലാം അരിഞ്ഞ് വീഴ്ത്തിയാണ് ഇരു ടീമുകളുടേയും മുന്നേറ്റം. ഒറ്റജയമകലെ കാത്തിരിക്കുന്നത് യൂറോപ്പിലെ മോഹക്കപ്പ്.

ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാന്‍ നാലാം കിരീടം ലക്ഷ്യമിടുമ്പോള്‍ ചാംപ്യന്‍സ് ലീഗിലെ ആദ്യ കിരീടം നുകരാന്‍ പിഎസ്ജി. ടീമുകളുടെ എണ്ണം കൂട്ടി പുതിയ ഫോര്‍മാറ്റിലായിരുന്നു ഇത്തവണത്തെ പോരാട്ടം. ലീഗ് ഘട്ടത്തില്‍ ഇന്റര്‍ മിലാന്‍ എട്ടും പി എസ് ജി പതിനഞ്ചും സ്ഥാനത്ത്. നോക്കൗട്ട് റൗണ്ടില്‍ പ്രീമിയര്‍ ലീഗ്ക്ലബുകളായ ലിവര്‍പൂള്‍, ആസ്റ്റന്‍ വില്ല, ആഴ്‌സണല്‍ എന്നിവരെ മറികടന്നാണ് പിഎസ്ജി കലാശപ്പോരിന് ഇറങ്ങുന്നത്.

ഇന്റര്‍ മിലാന്‍ ബയേണ്‍ മ്യൂണിക്കിന്റേയും ബാഴ്‌സലോണയുടെയും വെല്ലുവിളികള്‍ മറികടന്നു. പി എസ് ജിയെ തോല്‍ക്കാന്‍ മടിയുള്ള സംഘമാക്കി മാറ്റിയ കോച്ച് ലൂയിസ് എന്റ്വിക്കെയുടെ തന്ത്രങ്ങളെയാവും ഇന്റര്‍ മിലാന്‍ കൂടുതല്‍ ഭയക്കുക. 4-3-3 ഫോര്‍മേഷനില്‍ തുടങ്ങി പ്രതിരോധിക്കുമ്പോള്‍ 4-5-1 ലേക്കും ആക്രമിക്കുന്‌പോള്‍ 2-2-4-2ലേക്കും പടരുന്നതാണ് എന്റ്വിക്കെയുടെ ഗെയിംപ്ലാന്‍. ഒസ്മാന്‍ ഡെംബലേയെ മുന്നില്‍ നിര്‍ത്തി പടനയിക്കുന്ന എന്റ്വിക്കെയുടെ പിഎസ്ജി സെമിവരെ നേടിയത് 33 ഗോള്‍, വഴങ്ങിയത് പതിനഞ്ച് ഗോളും.

Leave a Reply

Your email address will not be published. Required fields are marked *