നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിൽ പി വി അൻവർ.വോട്ടെണ്ണിക്കഴിഞ്ഞാൽ ആര്യാടൻ ഷൗക്കത്തിന് കഥയെഴുതാനും എം.സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും ഞാൻ നിയമസഭയിലേക്ക് പോകുമെന്നു അൻവർ മാധ്യമങ്ങളോട് പറഞ്ഞു.രാഷ്ട്രീയം പറയാതെ സിനിമ ഡയലോഗാണ് യുഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിൽ പറഞ്ഞത്. ജനങ്ങളുടെ വിഷയങ്ങൾ രണ്ട് മുന്നണികളും അവഗണിച്ചുവെന്നും അൻവർ പറഞ്ഞു.
മുണ്ടൂരിൽ ആന ചവിട്ടിക്കൊന്ന് വയോധികൻ മരിച്ച ദാരുണമായ സംഭവത്തിനിടെയാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. വന്യജീവി ആക്രമണങ്ങളെ ക്കുറിച്ച് ചർച്ച ചെയ്യാതെ മൂന്ന് മുന്നണികളും ജനങ്ങളെ വിഡ്ഢികളാക്കി .ഈ സാഹചര്യങ്ങൾ ജനങ്ങൾ കൃത്യമായി വിലയിരുത്തും . വയനാട് ഉരുൾപൊട്ടൽ കഴിഞ്ഞ് അടുത്ത മഴക്കാലവും വന്നെത്തി. എന്നിട്ടും ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസം പൂർണ്ണമായും നടപ്പിലായോ? ആളുകൾ വാടക വീടുകൾക്കായി ഇപ്പോഴും നെട്ടോട്ടമോടുന്നു .വയനാട് ഉരുൾ പൊട്ടിയാൽ ഇവിടെ നിലമ്പൂരിൽ ആണ് വെള്ളം ഒഴുകി എത്തുന്നത് .എല്ലാം ജനങ്ങൾക്ക് മനസിലാകുമെന്നും ജനങ്ങൾക്ക് അൻവറിനെ അറിയാമെന്നും അൻവർ ആത്മവിശ്വാസത്തോടെ പ്രതികരിച്ചു. നിലമ്പൂരിലെ തെരെഞ്ഞെടുപ്പ് ഫലം തനിക്ക് അനുകൂലമായിരിക്കുമെന്ന കടുത്ത ആത്മവിശ്വാസത്തിൽ തന്നെയാണ് അൻവർ.
അതേസമയം, നിലമ്പൂർ വീട്ടിക്കൂത്ത് ലോവർ പ്രൈമറി സ്‌കൂളിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജും ആര്യാടൻ ഷൗക്കത്തും പരസ്പരം കണ്ടുമുട്ടിയിരുന്നു. ഇരുവരും തമ്മിൽ ഹസ്തദാനം ചെയ്തിരുന്നു. ഇതിനെക്കുറിച്ചും അൻവർ പ്രതികരിച്ചു. ‘അവര്‍ ജ്യേഷ്ഠനും അനിയനുമല്ലേ…ഒന്ന് ഒളിഞ്ഞ പിണറായിയും മറ്റൊന്ന് തെളിഞ്ഞ പിണറായിയും.അത് സ്വാഭാവികമാണ്. ആര്യാടന്റെ ആലിംഗനത്തിന് വിധേയരായവരുടെ അവസ്ഥ എനിക്കറിയാം.ഇന്നത്തെ ആര്യാടന്റെ ആലിംഗനം കൊണ്ട് സ്വരാജിന് എന്ത് സംഭവിക്കുമെന്ന് അറിയില്ല.ചാണകം ചാരിയാൽ ചാണകം മണക്കും,ചന്ദനം ചാരിയാൽ ചന്ദനം മണക്കും..അത് സംഭവിക്കാതിരിക്കട്ടെ’…അൻവർ പറഞ്ഞു.