മദ്യപാനശീലം പാൻക്രിയാറ്റിക് കാൻസർ വരാനുള്ള സാധ്യത കൂട്ടുമെന്ന് ലോകാരോഗ്യസംഘടന.ലോകാരോഗ്യസംഘടന നടത്തിയ പഠനത്തിൽ മിതമായ അളവിലുള്ള മദ്യപാനം പോലും പാൻക്രിയാറ്റിക് കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പറയുന്നത്. ഓസ്ട്രേലിയ, നോർത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപത്തിയഞ്ച് ലക്ഷംപേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.ഇന്റർനാഷണൽ കാൻസർ റിസർച്ച് ഏജൻസിയെന്ന ലോകാരോഗ്യസംഘടനയ്ക്ക് കീഴിലുള്ള സംഘടനയാണ് പഠനം നടത്തിയത്. ദിവസേന ചെറിയൊരു ഗ്ലാസ് വൈൻ കുടിക്കുന്നതും 284 മില്ലി ബിയർ കുടിക്കുന്നതുമൊക്കെ പാൻക്രിയാറ്റിക് വരാനുള്ള സാധ്യത മൂന്നുശതമാനം വർദ്ധിപ്പിക്കും. പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യതദിവസേന പതിനഞ്ച് മുതൽ 30 ഗ്രാം മദ്യപിക്കുന്ന സ്ത്രീകളിൽ 12ശതമാനം കൂടുതലാണ്. പുരുഷന്മാരിൽ ദിവസവും 30 മുതൽ 60 ഗ്രാം വരെ കുടിക്കുന്നത് രോഗസാധ്യത 15ശതമാനം കൂട്ടുന്നു. 60 ഗ്രാമിന് മുകളിൽ കുടിക്കുന്ന പുരുഷന്മാരിൽ പാൻക്രിയാറ്റിക് കാൻസർ സാധ്യത 36ശതമാനവും കൂടുതലാണ്.മദ്യപാനശീലം പാൻക്രിയാസിന് വീക്കമുണ്ടാക്കുകയും ഇതുവഴി പാൻക്രിയാറ്റിക് സെല്ലുകൾ തകരാറിലാവുകയും ജനിതകവ്യതിയാനത്തിനും കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്കും അതുവഴി കാൻസറിലേക്കും കാരണമാകുമെന്നാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.സൈലന്റ് കില്ലർ എന്ന് അറിയപ്പെടുന്ന പാൻക്രിയാറ്റിക് കാൻസർ പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണിത്. ഏറ്റവും സാധാരണയായി കണ്ടുവരുന്നത് പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമയാണ് .ഈ അർബുദത്തിൽ പ്രാരംഭഘട്ടങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും കൂടുതലാണ്. പലപ്പോഴും ലക്ഷണങ്ങൾ രോഗം വൈകിയ ഘട്ടങ്ങളിൽ മാത്രമേ പ്രകടമാവുകയുള്ളൂ. വയറിന്റെ വശങ്ങളിലോ പുറംഭാഗത്തോ ഉള്ള വേദന, വിശപ്പില്ലായ്മ, വണ്ണം കുറയുക, മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ടനിറം, ചൊറിച്ചിൽ, പ്രമേഹം, കൈയിലോ, കാലിലോ വേദനയും വീക്കവും, അമിതക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
പാൻക്രിയാറ്റിക് കാൻസർ സാധ്യത ; ഒരളവിലെയും മദ്യപാനം സുരക്ഷിതമല്ലെന്ന് ലോകാരോഗ്യസംഘടന
