രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റൻ രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ രോഹിത് തുടരും. ബുധനാഴ്ച തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം തീരുമാനം പ്രഖ്യാപിച്ചത്. ഏകദിന ഫോർമാറ്റിൽ മാത്രമേ കളിക്കൂ എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാവർക്കും നമസ്കാരം. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന വിവരം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണ്. വർഷങ്ങളായി നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോർമാറ്റിൽ ഞാൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും,” – എന്നായിരുന്നു രോഹിത്തിൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി.

2024-25 ൽ ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മോശം പ്രകടനത്തെത്തുടർന്ന് ചോദ്യചിഹ്നങ്ങൾ നേരിട്ട രോഹിത് ശർമ്മ, തന്റെ ഭാവിയെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. 38കാരനായ രോഹിത് തന്റെ കരിയറിന്റെ രണ്ടാം പകുതിയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാൻ ആയിരുന്നു. 67 ടെസ്റ്റുകളിൽ നിന്ന് 4301 റൺസ് നേടിയ താരം 12 സെഞ്ച്വറികളും 18 അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

രോഹിത്തിൻ്റെ വിരമിക്കലോടെ ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയ്ക്ക് ഇന്ത്യയ്ക്ക് പുതിയൊരു ടെസ്റ്റ് ക്യാപ്റ്റൻ ഉണ്ടാകും. ജസ്പ്രീത് ബുംറ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *