ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാസേന, ഇതിനിടെ സുരക്ഷാസേന ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തു. തുടർന്ന് ഇവിടെ നിന്നും സുരക്ഷാസേന സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. അഞ്ച് ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്), രണ്ട് റേഡിയോ സെറ്റുകള്‍, ബൈനോക്കുലറുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ നിന്ന് കണ്ടെടുത്തത്.
ഇന്ന് പൂഞ്ചിലെ സുരാന്‍കോട്ടില്‍ കരസേനാ ഉദ്യോഗസ്ഥരും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തത്. കശ്മീര്‍ ഐജി വി.കെ. ബിര്‍ദി വിളിച്ചുചേര്‍ത്ത സംയുക്ത സുരക്ഷാ അവലോകന യോഗം നടന്നതിന് അടുത്ത ദിവസം തന്നെയാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്ത നടപടിയുണ്ടായത് എന്നതും ശ്രദ്ധേയമാണ്.
പോലീസ്, സൈന്യം, ഇന്റലിജന്‍സ് ഏജന്‍സികള്‍, സിഎപിഎഫ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു