ശ്രീനഗർ: വ്യാഴാഴ്ച ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരര്‍ ഒളിച്ചിരിക്കുന്നതിന്റെ ഡ്രോണ്‍ ക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലിന്റെ ഡ്രോണ്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏറ്റുമുട്ടലില്‍ സുരക്ഷാസേന ജെയ്‌ഷെ മുഹമ്മദ് ഭീകരരായ മൂന്നുപേരെയാണ് വധിച്ചത്.
വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ജെയ്‌ഷെ ഭീകരരായ ആസിഫ് അഹമ്മദ് ഷെയ്ഖ്, അമീര്‍ നസീര്‍ വാനി, യവാര്‍ അഹമദ് ഭട്ട് എന്നിവരെയാണ് വധിച്ചത്. ഏറ്റുമുട്ടല്‍ പുല്‍വാമയിലെ ത്രാല്‍ മേഖലയിലായിരുന്നു. സുരക്ഷാസേന വളഞ്ഞതോടെ മേഖലയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിനുള്ളില്‍ ഭീകരർ ഒളിച്ചിരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ഡ്രോണ്‍ ക്യാമറയില്‍ പതിഞ്ഞത്. ഇതിനു പിന്നാലെ മുന്നു ഭീകരരേയും സൈന്യം വധിച്ചു.
മൂന്നുദിവസത്തിനിടെ ജമ്മു കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലായിരുന്നു പുല്‍വാമയിലേത്. ഇതേസമയം, വ്യാഴാഴ്ച കൊല്ലപ്പെട്ട ജെയ്‌ഷെ ഭീകരന്‍ ആസിഫ് അഹമദ് ഷെയ്ഖിന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.പഹല്‍ഗാം ആക്രമണത്തില്‍ വ്യാഴാഴ്ച ഏറ്റുമുട്ടലില്‍ വധിച്ച ഭീകരര്‍ക്ക് പങ്കുണ്ടോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്ന് ജമ്മു കശ്മീര്‍ പോലീസ് ഐജി വി.കെ. ബിര്‍ദി മാധ്യമങ്ങളോട് പറഞ്ഞു.