കാഴ്ച പരിമിതർക്കായി അള്‍ട്രാസോണിക് ഉപകരണം വികസിപ്പിച്ച് എഴുപത്തിയഞ്ചുകാരനായ ഡോ. മാത്യു ജോസഫ്. കേൾവിശക്തി ഉപയോഗിച്ചു സഞ്ചരിക്കുന്ന വവ്വാലിന്റെ രീതി മാതൃകയാക്കിക്കൊണ്ടാണ്കാഴ്ചപരിമിതർക്കായി ഈ പുതിയ ഉപകരണം അദ്ദേഹം വികസിപ്പിച്ചിരിക്കുന്നത്. ഇരുട്ടിലൂടെ സഞ്ചരിക്കാനായി വവ്വാലുകൾ ഉപയോഗിക്കുന്ന എക്കോലൊക്കേഷൻ തത്വത്തെ അടിസ്ഥാനമാക്കിയാണ് ഉപകരണം കണ്ടുപിടിച്ചത്.
സഞ്ചാരപാതകളിലെ തടസ്സം മനസ്സിലാക്കാൻ ശബ്ദത്തിന്റെ പ്രതിധ്വനി ഉപയോഗിച്ചു ഇര തേടുന്നവരാണ് ചില വവ്വാലുകൾ. അവ പുറപ്പെടുവിക്കുന്ന മനുഷ്യന് കേൾക്കാൻ കഴിയാത്ത അൾട്രാസൗണ്ട് തരംഗങ്ങൾ വിവിധ തടസ്സങ്ങളിൽ തട്ടി തിരിച്ചു പ്രതിധ്വനിക്കുന്നത് കേൾക്കുകയും തലച്ചോറിലൂടെ മനസ്സിലാക്കുകയാണ് വവ്വാലുകൾ ചെയ്യുന്നത്. സമാനമായി കണ്ണട പോലെയുള്ള ഈ ഉപകരണത്തിലെ ട്രാൻസ്മിറ്ററിൽ നിന്ന് മനുഷ്യന് കേൾക്കാൻ സാധിക്കാത്ത അൾട്രാസോണിക് ശബ്ദം പുറപ്പെടുവിപ്പിക്കും. ഇത് തടസ്സങ്ങളിൽ തട്ടി പ്രതിധ്വനിച്ചു കണ്ണാടിയിലുള്ള 2 റിസീവേഴ്സിലൂടെ ഉപകരണത്തിലേക്കെത്തുകയും ഇതുമായി ബന്ധിപ്പിച്ച പ്രോസസറിലൂടെ മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദമാക്കി മാറ്റുകയും പിന്നീട് അത് ഇയർഫോൺ വഴി കേൾപ്പിക്കുകയും ചെയ്യുകയാണ് മാത്യു ജോസഫിന്റെ ഉപകരണം.
അതെസമയം ഉപകരണത്തിന്റെ വർക്കിങ് പ്രോട്ടോടൈപ്പ് ഉണ്ടാക്കിയ ഇദ്ദേഹം കണ്ടുപിടിത്തത്തിന്റെ പേറ്റന്റിന് അപേക്ഷിച്ചു കഴിഞ്ഞു.വഴിയിലെ തടസ്സങ്ങൾ കണ്ടെത്താൻ വൈറ്റ് കെയ്നു പകരം ഈ ഉപകരണം ഉപയോഗിക്കാൻ കഴിയുമെന്നും ഇത് കാഴ്ചപരിമിതർക്ക് ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേത്രരോഗ വിദഗ്ധനായി ബിഷപ് ബെൻസിഗർ ആശുപത്രിയിൽ ഡോ. മാത്യു ജോസഫ് വർഷങ്ങളോളം ജോലി ചെയ്തിരുന്നു.
കൂടാതെ കപ്പലുകളെ അതിവേഗം നിർത്താനും എളുപ്പത്തിൽ തിരിക്കാനും സാധിക്കുന്ന ഉപകരണവും ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഉപകരണത്തിന്റെ ആദ്യ പതിപ്പാണ് നിർമിച്ചെന്നും കൂടുതൽ ചെറുതാക്കി, വില കുറഞ്ഞ രീതിയിൽ, ആളുകൾക്ക് ഉപയോഗപ്പെടുന്ന നിലയിൽ ഉപകരണം വികസിപ്പിക്കാമെന്നും ഡോ. മാത്യു ജോസഫ്, ബെൻസിഗർ ആശുപത്രി മുൻ ഡയറക്ടർ ഫാ. ഫെർഡിനാൻഡ് പീറ്റർ, എ. കെ. നിശാന്ത് എന്നിവർ വ്യക്തമാക്കി.