താമരശ്ശേരി: താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചില്ല. ജാമ്യം നല്‍കിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയാൽ സുരക്ഷ ഭീഷണിയുണ്ടാകുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.
ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പുചടങ്ങിനിടെയുണ്ടായ തർക്കത്തിനൊടുവിൽ സാമൂഹികമാധ്യമങ്ങളിലൂടെ പോര്‍വിളിയുയര്‍ത്തിയ ഒരുസംഘം വിദ്യാര്‍ഥികള്‍ ശേഷം ആസൂത്രിതമായി നടത്തിയ സംഘര്‍ഷത്തിനിടെയാണ് മുഹമ്മദ് ഷഹബാസ് കൊല്ലപ്പെടുന്നത് . വെഴുപ്പൂര്‍ റോഡിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ആറ് പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് നിലവില്‍ കേസിലെ കുറ്റാരോപിതര്‍. വിദ്യാര്‍ഥികളെ മാത്രമാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നതെന്നും സംഭവത്തില്‍ മുതിര്‍ന്നവരുടെ പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഇല്ലെന്ന് പോലീസ് പറഞ്ഞു. ചില വിദ്യാർത്ഥികളുടെ രക്ഷിതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിക്കുമെന്നിരിക്കെ, മേയ് 29-നകം കുറ്റപത്രം കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്‍പാകെ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് താമരശ്ശേരി പൊലീസ് . കേസില്‍ ഒട്ടേറെ ഡിജിറ്റല്‍ തെളിവുകളേ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. സംഭവ സമയത്തെ അക്രമങ്ങളുടെ ഒട്ടേറെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘം ശേഖരിച്ചത്. കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മൊബൈല്‍ഫോണുകളിലെ സന്ദേശങ്ങള്‍ സംബന്ധിച്ച് സൈബര്‍സെല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുമുണ്ട്.