ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിക്കുന്നവർ; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തെളിവില്ലെന്ന് എക്‌സൈസ്

ആലപ്പുഴ: നടന്മാരായ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ്. ഇരുവരും ലഹരി ഉപയോഗിക്കുന്ന ആളുകളാണെന്ന സൂചന ലഭിച്ചെങ്കിലും ആലപ്പുഴയിലെ കേസുമായി ബന്ധപ്പെട്ട് പറയത്തക്ക തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും എക്‌സൈസ് വ്യക്തമാക്കി. കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പുറമേ മോഡലായ സൗമ്യയേയും എക്‌സൈസ് എട്ടുമണിക്കൂറിലേറെ ചോദ്യംചെയ്തിരുന്നു.

അതെസമയം ഷൈന്‍ ടോം ചാക്കോയെ തൊടുപുഴയിലെ സേക്രഡ് ഹാര്‍ട്‌സ് ഡീ അഡിക്ഷന്‍ സെന്ററിലേക്ക് അയക്കാന്‍ തീരുമാനിച്ചു. ഷൈന്‍ തന്നെ ആവശ്യപ്പെട്ടതു പ്രകാരമാണ് തൊടുപുഴയിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നത്. ചോദ്യംചെയ്യലിനു ശേഷം മറ്റുരണ്ടുപേരെ വിട്ടയച്ചു.കേസില്‍ ചില സംശയങ്ങളുണ്ടായിരുന്നെന്നും അതില്‍ വ്യക്തതവരുത്താനാണ് ചോദ്യംചെയ്തതെന്നും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട് പലകാര്യങ്ങളിലും വ്യക്തതവരുത്തി.

ഷൈന്‍ ടോം ചാക്കോ ലഹരിക്ക് അടിമയാണെന്ന് ബോധ്യമായി. ലഹരിക്ക് അടിമയായവര്‍ക്ക് നല്‍കേണ്ടത് ചികിത്സയാണ്. അതിന്റെ ഭാഗമായാണ് തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ വ്യക്തമാക്കി.അവര്‍ ലഹരി ഉപയോഗിക്കുന്ന ആളുകളാണെന്ന്‌ സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് പറയത്തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇനിയും കുറച്ചുകാര്യങ്ങളില്‍ കൂടെ വ്യക്തതവരുത്താനുണ്ട്. വേണ്ടി വന്നാല്‍ വീണ്ടും വിളിപ്പിക്കും- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *