ശ്രീനഗര്‍: 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ സാമൂഹിക പ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന് ഭീകരര്‍. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് 45-കാരനായ ഗുലാം റസൂല്‍ മാഗ്രെയെ ഭീകരര്‍ വെടിവെച്ചു കൊന്നത്.
കാണ്ടി ഖാസിലുളള വീട്ടില്‍ വെച്ചാണ് ആക്രമണം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരാക്രമണമുണ്ടായത് ഏപ്രില്‍ 22-നാണ്. പൈന്‍ മരങ്ങള്‍ക്കിടയില്‍നിന്നും ഇറങ്ങിവന്ന ഭീകരര്‍ പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് പാകിസ്താന് തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
ഇതിനുപിന്നാലെ സിന്ധു നദീജല കരാര്‍ റദ്ദാക്കി. ഇന്ത്യാ-പാക് യുദ്ധം നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത കരാര്‍ 65 വര്‍ഷങ്ങള്‍ക്കപ്പുറം മരവിപ്പിക്കാനുളള ഇന്ത്യയുടെ തീരുമാനം പാകിസ്താന് കനത്ത വെല്ലുവിളിയാണ്. കൂടാതെ പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഇന്ത്യ വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
അതെസമയം പാകിസ്താന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനമുണ്ടായി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം 55-ല്‍ നിന്ന് 30 ആക്കി കുറയ്ക്കാനാണ് തീരുമാനം.