ചാരപ്രവ‍ർത്തനം; ഒരാൾ കൂടി പിടിയിൽ, സുപ്രധാന സ്ഥലങ്ങളുടെ നിരവധി ചിത്രങ്ങൾ കൈമാറിയത് കണ്ടെത്തി

ലക്നൗ: പാകിസ്ഥാന് വേണ്ടി ചാരപ്രവർ‍ത്തനം നടത്തിയവർക്കെതിരെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന നടപടികളുടെ ഭാഗമായി ഒരാൾ കൂടി പിടിയിലായി. തുഫൈൽ എന്നയാളെയാണ് വരാണസിയിൽ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. ഇയാൾ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നും നിർണായകമായ ചില വിവരങ്ങൾ വിദേശ ഏജന്റുമാർക്ക് കൈമാറിയെന്നും ആരോപിച്ചാണ് അധികൃതരുടെ നടപടി. രാജ്ഘട്ട്, നമോ ഘട്ട്, ഗ്യാൻവാപി, വാരണാസി റെയിൽവേ സ്റ്റേഷൻ, ഡൽഹിയിലെ ചെങ്കോട്ട തുടങ്ങിയ ഇന്ത്യയിലെ ചില സുപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങൾ പാകിസ്ഥാനിലെ ചില വ്യക്തികൾക്ക്അയച്ചു കൊടുത്തതായി അധികൃതർ കണ്ടെത്തി.

തുഫൈലിന് ഏകദേശം 600 പാകിസ്ഥാൻ പൗരന്മാരുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീവ്രവാദി നേതാവായ മൗലാന സാദ് റിസ്വിയുടെ വീഡിയോകൾ പ്രചരിപ്പിക്കുന്ന വാട്സ്ആപ് ഗ്രൂപ്പുകളിൽ തുഫൈൽ സജീവമായിരുന്നുവെന്നും ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യാനും ശരിഅത്ത് നിയമം നടപ്പാക്കണമെന്നും ഈ ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്തതായും അധികൃതർ ആരോപിച്ചു. പാകിസ്ഥാൻ സൈന്യത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യയായ നഫീസ എന്ന പാകിസ്ഥാൻ സ്ത്രീയുമായും തുഫൈലിന് ബന്ധമുണ്ടായിരുന്നു. വാരണാസിയിൽ വാട്സ്ആപ് ഗ്രൂപ്പുകളുടെ ലിങ്കുകൾ പ്രചരിപ്പിക്കുക വഴി ഇവിടുത്തെ ചില വ്യക്തികളും പാകിസ്ഥാൻ രഹസ്യാന്വേഷണ സംഘടനകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കിയിരുന്നത് തുഫൈലായിരുന്നുവെന്നും അധികൃതർ പറയുന്നു.

ചാരവൃത്തിക്കുറ്റം ചുമത്തി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി പേർ അറസ്റ്റിലായിരുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാകിസ്ഥാന് വേണ്ടി പ്രവർത്തിക്കുന്ന ചാരശൃംഖലയുടെ സാന്നിധ്യം അന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിവിധ ഏജൻസികൾ ചേർന്നുള്ള പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *