ന്യൂഡൽഹി: മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി സ്റ്റേ ചെയ്തു. കടുത്ത അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് സുപ്രീംകോടതി വിവാദ പരാമർശം സ്റ്റേ ചെയ്തത്. പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും അവ അംഗീകരിക്കാന കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജഡ്ജിയുടെ ഭാഗത്ത് നിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്ന് വിമർശിച്ച് കൊണ്ടാണ് പരാമർശങ്ങൾ സ്റ്റേ ചെയ്യുകയാണെന്ന് കോടതി അറിയിച്ചത്.
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗ ശ്രമമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ഉന്നയിച്ച വിവാദ പരാമർശം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക് വിചാരണ നേരിടാൻ കീഴ്ക്കോടതി ഉത്തരവുണ്ടായിരുന്നു. ഇതിനെതിരെ പ്രതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിവാദ പരാമര്‍ശം നടത്തിയത്. അലഹബാദ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടേതായിരുന്നു വിവാദ പരാമർശം.